തിരുവനന്തപുരം: കൊവിഡ് വ്യാപനം പടരുമ്പോഴും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ തുടരുന്ന ദുരവസ്ഥ വിവരിച്ച് യുവ സംവിധായകൻ. പനി ബാധിച്ചതിനെ തുടർന്ന് കോവിഡ് ഒപിയിൽ പോയപ്പോഴുള്ള മോശം അനുഭവങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ.
തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ കോവിഡ് ഒപിയിൽ പോയി മണിക്കൂറുകളോളം കാത്തിരുന്നു മടങ്ങിയതായി സനൽകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിക്കുന്നു.
‘ടാർപോളിൻ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത് മുപ്പത്തഞ്ചോളം ആളുകൾ കാത്തിരിക്കുന്നു. ഒരാളുടെ വിവരം ശേഖരിക്കാൻ തന്നെ അരമുക്കാൽ മണിക്കൂർ എടുക്കുന്നു. എല്ലാവരും മാസ്ക് ഒക്കെ വച്ചിട്ടുണ്ടെങ്കിലും പലരും തുപ്പാൻ മുട്ടുമ്പോൾ മാസ്ക് താഴ്ത്തി വിശാലമായി തുപ്പുന്നു, തുമ്മുന്നു.‘ സനൽ കുമാർ വിവരിക്കുന്നു.
‘സാധാരണ വൈറൽ ഫീവർ വല്ലതും ആണെങ്കിൽ തന്നെ എട്ടും പത്തും മണിക്കൂർ ഇത്രയധികം പനിയുള്ള ആളുകൾക്കിടയിൽ ഇരുന്നാൽ അസുഖം വന്നോളും. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതെക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി ഇതാണെങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ സനൽ കുമാർ ശശിധരൻ വ്യക്തമാക്കുന്നു.
https://www.facebook.com/sanalmovies/posts/3392404960803973












