ചൈനയിൽ വൂഹാൻ നഗരത്തിലുൾപ്പെടെ പ്രളയം ഗുരുതരമാകുന്നു.ഇതുവരെ നൂറുകണക്കിനാൾക്കാർ പ്രളയത്തിൽ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മരണസംഖ്യ അതിനേക്കാൾ വളരെയധികമാകും എന്നാണ് വിദഗ്ധാഭിപ്രായം.അനേക ലക്ഷം ആൾക്കാരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് അഭയാർത്ഥി ക്യാമ്പുകളിലെത്തിച്ചു.ഏതാണ്ട് ഏഴു ലക്ഷത്തോളം ജനങ്ങൾ ഈ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.ആഴ്ചകളോളം നീണ്ടുനിന്ന അസാധാരണമായ പേമാരി കാരണം ഡാമുകൾ തുറന്നു വിട്ടതാണ് പ്രളയത്തിനു കാരണമായി ചൈനീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.
യാങ്ട്സി നദിയിലുള്ള ത്രീ ഗോർജെസ് അണക്കെട്ട് (Three Gorges Dam ) തുറന്നു വിട്ടതാണ് പ്രളയത്തിന്റെ പ്രധാന കാരണമായി പറയുന്നത്.ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ത്രീ ഗോർജെസ് അണക്കെട്ട് എന്നാണ് ചൈനയുടെ അവകാശവാദം.ഇതിന്റെ ഉദ്‌ഘാടന സമയത്ത് പതിനായിരം കൊല്ലത്തിലൊരിക്കലുണ്ടാകുന്ന പ്രളയത്തെപ്പോലും അതിജീവിക്കാൻ അണക്കെട്ടിനു കഴിയുമെന്നായിരുന്നു ചൈനയുടെ ഔദ്യോഗിക മാദ്ധ്യമങ്ങൾ അവകാശപ്പെട്ടിരുന്നത്.
എന്നാൽ, കൊല്ലങ്ങളായി ഈ അണക്കെട്ടിന്റെ ക്ഷമതയില്ലായ്മയെപ്പറ്റി സാമൂഹ്യ മാദ്ധ്യമങ്ങളിൽ ആശങ്കകൾ ഉയർന്നിരുന്നു.കഴിഞ്ഞ കൊല്ലം ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് ചില ഇന്റർനെറ്റ് ഫോറങ്ങളിൽ ഈ അണക്കെട്ട് ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ചർച്ചകൾ നടന്നിരുന്നു.അണക്കെട്ട് വിദഗ്ധർ ഈ ചിത്രങ്ങൾ പരിശോധിച്ച ശേഷം അണക്കെട്ട് ദുർബലമാകുന്നുണ്ടാകാം എന്ന് സംശയവും പ്രകടിപ്പിച്ചിരുന്നു.എന്നാൽ, ചൈനീസ് ഔദ്യോഗികമാദ്ധ്യമങ്ങൾ ഈ സംശയങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നാണ് വാദിച്ചത്.
അണക്കെട്ട് തുറന്നുവിട്ടതുകാരണമുണ്ടായ പ്രളയത്തിൽ അനേക ലക്ഷമാൾക്കാർ ദുരിതത്തിലായതായാണ് റിപ്പോർട്ടുകൾ.ഹുംബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വൂഹാൻ നഗരത്തിലാണ് പ്രളയം ഏറ്റവും ബാധിച്ചിരിക്കുന്നത്.മുന്നറിയിപ്പുകളില്ലാതെ ഡാമുകൾ തുറന്നതു വഴി ഇരച്ചെത്തിയ പ്രളയജലത്തിൽ കാറുകളുടേയും മറ്റു വാഹനങ്ങളുടേയും ചില്ലുകൾ തകർത്താണ് ആൾക്കാർ രക്ഷപെട്ടതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രളയത്തെപ്പറ്റിയുള്ള വീഡിയോകളും വാർത്തകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിന് ചൈനീസ് സർക്കാർ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. എങ്കിലും ജനങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ രഹസ്യമായി വീഡിയോകളും മറ്റും പുറത്തു വിടുന്നുണ്ട്. മഴ കഠിനമായപ്പോൾ വെള്ളപ്പൊക്കമുണ്ടാകുമെന്ന് പല അന്താരാഷ്ട്ര ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ചൈനീസ് സർക്കാർ മുൻകരുതലൊന്നുമെടുത്തിരുന്നില്ല.
കോവിഡ് 19നു കാരണമായ കൊറോണവൈറസിന്റെ ഉത്ഭവസ്ഥാനമായ വൂഹാൻ ഏതാണ്ട് മുഴുവനായി വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോവൽ കൊറോണവൈറസിന്റെ ഉറവിടത്തെപ്പറ്റിയും ഉത്ഭവത്തെപ്പറ്റിയും കൂടുതൽ അന്വേഷണം നടത്തണമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധർ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്ന സമയത്ത് തന്നെ ഇതുപോലെ അണക്കെട്ടുകൾ തുറന്നു വിടുന്നത് ദുരുദ്ദേശപരമാണെന്നും കോവിഡ് രോഗത്തിന്റെ ഉറവിടത്തെപ്പറ്റിയുള്ള തെളിവുകൾ മറയ്ക്കാനാണെന്നും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചകൾ ഉയരുന്നുണ്ട്.
Discussion about this post