പെപ്സിയും ഈ പട്ടാളക്കാരനും തമ്മിലെന്താ ബന്ധം ?
അത് മനസ്സിലാകണമെങ്കിൽ നിങ്ങൾ ഇരുപത്തി ഒന്ന് വർഷം പുറകിലേക്ക് പോകണം.അവിടെ നിങ്ങളൊരു ചെറുപ്പക്കാരനെ കാണും.ജമ്മു കശ്‍മീരി റൈഫിൾസിലൂടെ ക്യാപ്റ്റൻ പദവിയിലെത്തിയ വിക്രം ബത്രയെന്ന സിംഹക്കുട്ടിയെ.
ഹിമാചൽ പ്രദേശിലെ ഗുജ്ജാർ ഗ്രാമത്തിൽ 1974 സെപ്റ്റംബർ 9ന് ആണ് ബത്ര ജനിയ്ക്കുന്നത്.1996ൽ ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേർന്ന വിക്രം ഈശ്വരനെയും പിതാവിനെയുമല്ലാതെ ഒന്നിനെയും വകവയ്ക്കാത്തവനായിരുന്നു.ആർമിയിൽ നിന്ന് വന്ന ജോയിനിംഗ് ലെറ്റർ കണ്ടപ്പോൾ ഹോങ്കോംഗിലെ കപ്പലിലേക്കുള്ള മർച്ചന്റ് നേവിയുടെ ജോയിനിങ്ങ് ഓർഡർ ,ടിക്കറ്റുകൾ എന്നിവ വേണ്ടെന്ന് വയ്ക്കുവാൻ ബത്ര എന്ന ക്ഷുഭിത യൗവ്വനത്തിന് അരനിമിഷം പോലും വേണ്ടി വന്നില്ല.അങ്ങനെ, ജമ്മുകശ്മീർ റൈഫിൾസിന്റെ 13 ബറ്റാലിയനിലൂടെ വിക്രം തന്റെ സൈനിക ജീവിതമാരംഭിച്ചു
1999ലെ കാർഗിൽ യുദ്ധസമയത്ത് പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെ പിടിക്കാൻ നിയോഗിക്കപ്പെട്ടത് ക്യാപ്‌റ്റൻ വിക്രം ബത്രയുടെ സംഘമാണ്.കാർഗിൽ യുദ്ധത്തിലെ തന്നെ ഏറ്റവും ഘോരവും രക്തരൂഷിതവുമായ പോരാട്ടം നടന്നത് ടൈഗർ ഹില്ലിനു വേണ്ടിയാണ്.അസാമാന്യ ധൈര്യത്തിന്റെ പേരിൽ ‘ഷേർഷാ’ എന്ന് വിളിപ്പേര് നേടിയ അദ്ദേഹം ശത്രുക്കളെ അപ്രതീക്ഷിതമായി ആക്രമിക്കാനാണ് തീരുമാനിച്ചത്. ഇതിനിടെ ഇന്ത്യൻ വയർലസ് സന്ദേശങ്ങളിൽ ചിലത് ചോർത്തിയ പാകിസ്ഥാൻ പട്ടാളക്കാർക്ക് തങ്ങൾക്ക് നേരിടേണ്ടി വരിക ഡെൽറ്റ കമ്പനിയിലെ സിംഹക്കുട്ടിയെയാണെന്ന് അറിയാമായിരുന്നതിനാൽ അവർ ശക്തമായ പ്രത്യാക്രമണത്തിനു സജ്ജമായി.
പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് കയറിയ ബത്രയും സംഘവും ശത്രുക്കളുടെ തൊട്ട് താഴെ എത്തിയപ്പോൾ മലമുകളിൽ നിന്ന് തുടരെത്തുടരെ മെഷീൻ ഗൺ ആക്രമണമുണ്ടായി.ഇതു വകവയ്ക്കാതെ ബത്രയും അഞ്ചു സൈനികരും മലമുകളിലേക്ക് വലിഞ്ഞു കയറി. മുകളിലെത്തിയ അവർ ശത്രുക്കളുടെ നേർക്ക് ഗ്രനേഡുകൾ എറിഞ്ഞു. തുടർന്ന് നടന്ന പോരാട്ടത്തിൽ അദ്ദേഹം നാല് ശത്രു സൈനികരെ വധിച്ചു.ഈ ആക്രമണത്തിൽ മാരകമായി മുറിവ് പറ്റിയിട്ടും പതറാതെ അദ്ദേഹം സഹപ്രവർത്തകരെ നയിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ബത്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഇന്ത്യൻ സൈനികർ മികച്ച പോരാട്ടം നടത്തി ജൂൺ 20ന് പുലർച്ചെ 3.30ഓടെ പോയിന്റ് 5140 തിരിച്ച് പിടിച്ചു. ഈ പോരാട്ടത്തിൽ 8 പാകിസ്താൻ പട്ടാളക്കാർ കൊല്ലപ്പെടുകയും അവരുടെ മെഷീൻ ഗണ്ണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പോയിന്റ് 5140 തിരിച്ച് പിടിച്ചത് തൂടർച്ചയായ ഏതാനം വിജയങ്ങൾക്ക് കൂടി വഴിവച്ചു. പോയിന്റ് 5100, പോയിന്റ് 4700 തുടങ്ങിയവയും ഇന്ത്യൻ പട്ടാളം പിടിച്ചു. ബത്രയും സംഘവും പോയിന്റ് 4740 കൂടി പിടിച്ചെടുത്തു.ജൂലൈ 7ന് പുലർച്ചെ അവർ ശത്രുക്കളുടെ ശക്തികേന്ദ്രമായ പോയിന്റ് 4875 തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങി.
സമുദ്രനിരപ്പിൽ നിന്നും 17000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോയിന്റ് 4875, 80 ഡിഗ്രി കുത്തനെയുള്ള കയറ്റത്തെ അതിജീവിച്ച് മാത്രം എത്തിചേരാൻ കഴിയുന്ന ഒന്നായി ബത്രയ്ക്കും സംഘത്തിനും മുന്നിൽ നിലകൊണ്ടു.സഹപ്രവർത്തകരോട് ജീവിതത്തിലൊന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത ആ ധീരൻ പുഞ്ചിരിയോടെ പറഞ്ഞു “ഒന്നുകിൽ ഞാൻ ത്രിവർണ്ണ പതാക ഉയർത്തിയിട്ടു തിരിച്ചുവരും, അല്ലെങ്കിൽ അല്ലെങ്കിൽ അത് പുതച്ച് തിരികെ വരും”.ഉദയത്തിനൊപ്പം തന്നെ മുന്നേറിയ ബത്രയും സംഘവും കനത്ത ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നു.
ഇരു വശവും അഗാധഗർത്തങ്ങൾ നിറഞ്ഞ അവിടെ എത്തിച്ചേരാനുള്ള ഏക വഴി ശത്രുക്കളുടെ നിയന്ത്രണത്തിലായിരുന്നു.പക്ഷേ ബത്രയും സംഘവും അവിടെയെത്തി. അഞ്ചു ശത്രു സൈനികരെ ബത്ര ഈ ആക്രമണത്തിൽ വധിച്ചു.സഹപ്രവർത്തകനായ സുബേദാർ രഘുനാഥ് സിംഗിനെ വലിച്ചുമാറ്റിക്കൊണ്ട് ബത്ര പറഞ്ഞത് “മാറി നിൽക്കൂ,നിങ്ങൾക്ക് പിഞ്ചുകുട്ടികളുണ്ടെന്നുള്ള കാര്യം മറക്കരുത് ” എന്നാണ്.കഠിനമായ ചെറുത്തുനിൽപ്പിനൊടുക്കം വിജയം സുനിശ്ചിതമായ നിമിഷത്തിനു തൊട്ടുമുൻപ് കൂടെയുള്ള സുബേദാർ രഘുനാഥ് സിംഗിന് വെടിയേറ്റു.
അദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് വലിച്ച് മാറ്റിയശേഷം ബത്ര അദ്ദേഹത്തിൻറെ പൊസിഷനിൽ ഇരിയ്ക്കാനുള്ള ശ്രമത്തിലായിരുന്നു.മൂളിപ്പറന്ന് വന്ന ഒരു പാകിസ്ഥാനി സ്നൈപ്പറിൽ നിന്നുള്ള ബുള്ളറ്റ് കൃത്യം ബത്രയുടെ ഇടതു നെഞ്ച് തുളച്ചിറങ്ങി.ഹൃദയത്തിൽ തന്നെയായിരുന്നു വെടി കൊണ്ടത്.അടുത്ത നിമിഷം തന്നെ ഒരു റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡ് ബത്രയ്ക്ക് ഏകദേശം അടുത്തു വീണു പൊട്ടിത്തെറിച്ചു.ചിതറിത്തെറിച്ച വലിയൊരു ലോഹച്ചീള് ആ ധീരജവാന്റെ ശിരസ്സിൽത്തന്നെ തറച്ചു കയറി.കേവലം മൂന്ന് വർഷം മാത്രമേ സർവ്വീസിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ദിവസങ്ങൾ കൊണ്ട് ആ സിംഹക്കുട്ടി രചിച്ചത് ഇതിഹാസമായിരുന്നു.രക്തം പുരണ്ട ഇതിഹാസം.!
രാജ്യത്തിനു വേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തി വീരസ്വർഗ്ഗം നേടിയ വിക്രം ബത്രയ്ക്ക് രാജ്യം 1999 ഓഗസ്റ്റ് 15ന് മരണാനന്തരബഹുമതിയായി പരമവീരചക്രം നൽകിയാദരിച്ചു. ബത്രയെക്കുറിച്ച് 2003ൽ എൽ. ഓ. സി. കാർഗിൽ എന്ന ഒരു സിനിമയിറങ്ങി.പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ പെപ്സി, വിക്രം ബത്ര കൂടെക്കൂടെ പറയാറുണ്ടായിരുന്ന “യെ ദിൽ മാംഗേ മോർ ” എന്ന വാചകം അഞ്ച് വർഷം തങ്ങളുടെ ആപ്തവാക്യമായി പരസ്യത്തിൽ കൊണ്ട് നടന്നു.ഇന്ന് ക്യാപ്റ്റൻ വിക്രം ബത്രയുടെ ഇരുപത്തി ഒന്നാം ചരമ വാർഷികമാണ്.നന്നേ ചെറുപ്പത്തിൽ തന്നെ,ധീരതയും ശൗര്യവും കൊണ്ട് ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതി കരസ്ഥമാക്കിയ ആ വീരനെ രാജ്യം അഭിമാനത്തോടെ ഓർക്കുന്നു.
Discussion about this post