ഭാരതീയ സംസ്കൃതിയുടെയും സനാതന ധർമ്മത്തിന്റെയും ഉജ്ജ്വലമായ വീണ്ടെടുപ്പായി മാറി ഭാരതപ്പുഴയുടെ തീരത്ത് നടന്ന തിരുനാവായ മഹാമാഘം. കേരളത്തിന്റെ ആത്മീയ പാരമ്പര്യം വൈദികമായ ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അത് ഈ മണ്ണിലെ ആദിമ ഗോത്രവർഗ്ഗ സംസ്കൃതി മുതൽ നാഗസന്യാസിമാരുടെ ആത്മീയത വരെ പടർന്നുപന്തലിച്ചു നിൽക്കുന്ന ഒന്നാണെന്നും തെളിയിക്കാൻ മഹാമാഘത്തിന് കഴിഞ്ഞു. ജാതിചിന്തകൾക്കതീതമായി സനാതന സംസ്കാരത്തിന്റെ ആത്മീയ ഔന്നത്യം നിളാതീരത്ത് പരിലസിക്കുകയും ചെയ്തു. രണ്ട് നൂറ്റാണ്ടിനു മുൻപ് അവസാനിച്ച് പോയ ഒരു ചരിത്ര സമ്മേളനത്തിന്റെ തുടർച്ചയായി മാറാനും മഹാമാഘത്തിനു കഴിഞ്ഞു
കാട്ടുനായ്ക്കർ, പണിയ വിഭാഗങ്ങൾ മുതൽ വിശ്വകർമ്മജരും ബ്രാഹ്മണരുമുൾപ്പെടെയുള്ളവർ മഹാമാഘത്തിൽ ഒരേ മനസ്സോടെ അണിനിരന്നു. എല്ലാവരുടെ തനതായ പൂജകൾക്ക് വിശിഷ്ടമായ സ്ഥാനം നൽകി ആത്മീയ പരമ്പരകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനും മഹാമാഘത്തിനായി.

കാട്ടുനായ്ക്ക വിഭാഗത്തിലെ വെള്ളമ്മ നിർവ്വഹിച്ച ദേവിപൂജ ഭക്തിയുടെയും പാരമ്പര്യത്തിന്റെയും അപൂർവ്വ നിമിഷമായി മാറി. ഉള്ളിലെ ദൈവിക ചൈതന്യത്തെ ഉണർത്തുന്ന ഈ ആരാധനാക്രമം തലമുറകളായി കൈമാറി വന്നതാണ്. പണിയ സമുദായത്തിന്റെ തനതായ കൃഷി പൂജയായ ‘മുത്തനും മുത്തിയും പൂജ’ ആചാര്യൻ പാറയ്ക്കൽ പ്രദീപ് പണിയയുടെ നേതൃത്വത്തിൽ നടന്നു. പ്രകൃതിയെയും കൃഷിയെയും ആദരിക്കുന്ന ഈ ആചാരം കേരളത്തിന്റെ തനിമയുടെ അടയാളമായിരുന്നു. കാട്ടുമാടം പ്രവീൺ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ചാത്തൻ പൂജ കേരളീയമായ ആരാധനാ രീതികളുടെ കരുത്ത് തെളിയിച്ചു. വൈദിക ധർമ്മത്തിനും ഗോത്ര ആരാധനയ്ക്കും ഒരേ പ്രാധാന്യം നൽകുന്നതിലൂടെ യഥാർത്ഥ ഹൈന്ദവ ധർമ്മം എന്താണെന്ന് സംഘാടകർ പ്രവൃത്തിയിലൂടെ തെളിയിച്ചു.
കേരളത്തിലെ പ്രശസ്തമായ ശങ്കര മഠങ്ങളിലെ സ്വാമിമാരുടെ സാന്നിധ്യം ഈ ചടങ്ങുകളെ കൂടുതൽ തേജസ്സുറ്റതാക്കി. തൃശൂർ തെക്കേ മഠം മൂപ്പിൽ സ്വാമി വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി എടനീർ മഠം മൂപ്പിൽ സ്വാമി സച്ചിദാനന്ദ ഭാരതി., നടുവിൽ മഠം മൂപ്പിൽ സ്വാമി അച്യുത ഭാരതി, തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമി നാരായണ ബ്രഹ്മാനന്ദ തീർത്ഥ തുടങ്ങിയവർ തിരുനാവായയിലെത്തി മഹാമാഘത്തിന് അനുഗ്രഹാശിസ്സുകൾ നൽകി.

വാരാണസിയിൽ നിന്നെത്തിയ പണ്ഡിറ്റുകൾ നടത്തുന്ന നിളാ ആരതിയും മലയാളികൾക്ക് വേറിട്ടൊരു അനുഭവമായി. ജാതിമത ഭേദമെന്യേ വൻ ജനക്കൂട്ടം നിളാ ആരതി കാണാനെത്തിയതോടെ മണിക്കൂറുകൾ നീണ്ട ക്യൂവാണ് രൂപപ്പെട്ടത്. ഈ നാടിന്റെ ജീവനാഡിയായ ഭാരതപ്പുഴയെ ആരാധിച്ചു കൊണ്ട് ധൂപ ദീപ പുഷ്പങ്ങളാദിയായ വിശിഷ്ട വസ്തുക്കൾ കൊണ്ട് നടത്തിയ ആരതി ആത്മീയ സൗന്ദര്യം തുളുമ്പുന്നതായിരുന്നു.
ചരിത്രപരവും വിശ്വാസപരവുമായി മഹാമാഘത്തിനുള്ള പ്രാധാന്യം കേരള ജനതയിലെത്തിക്കാൻ മഹാമാഘത്തിന് പൂർണമായും കഴിഞ്ഞു എന്ന് പറയാൻ കഴിയില്ല. പക്ഷേ ഇതൊരു മഹത്തായ ചുവടുവയ്പ്പായി മാറി എന്നതിൽ സംശയമില്ല. വരും വർഷങ്ങളിൽ ഇതിന്റെ തുടർച്ചയുണ്ടാകുമെന്നും അത് കേരളത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ സമ്പന്നമായ തുടർച്ചയാകുമെന്നും പ്രതീക്ഷ നൽകുന്ന രീതിയിലാണ് മഹാമാഘം സംഘടിപ്പിക്കപ്പെട്ടത്.

ഇത്രയും വലിയൊരു മഹോത്സവം തിരുനാവായയിൽ നടക്കുമ്പോൾ അതിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും സർവ്വ സജ്ജരായി നിലകൊണ്ട സേവാഭാരതിയേയും വിസ്മരിക്കാൻ കഴിയുകയില്ല. എല്ലാ ദിവസവും ശുചീകരണത്തിനും വിശ്വാസികളുടെ ഓരോ ആവശ്യങ്ങൾക്കും ഓടിയെത്താൻ സേവാഭാരതി പ്രവർത്തകരുണ്ടായിരുന്നു. ഇത്ര വലിയൊരു ഉത്സവത്തിന് വിപുലമായ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിൽ പോലും അത് മറികടന്ന് സേവനം ചെയ്യാൻ സേവാഭാരതിയുടെ പ്രവർത്തകർക്ക് കഴിഞ്ഞു.
മലയാളത്തിന്റെ കുംഭമേളയായി മഹാമാഘം മാറുമ്പോൾ എടുത്തു പറയേണ്ട ഒന്നാണ് ജുന അഖാഡയിലെ മഹാമണ്ഡലേശ്വറായ ആനന്ദവനം ഭാരതി സ്വാമികളുടെ നേതൃത്വം. പൂർവ്വാശ്രമത്തിൽ പത്രപ്രവർത്തകനും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ നേതാവുമൊക്കെ ആയിരുന്ന അദ്ദേഹം ആത്മീയ പാതയിലൂടെ സഞ്ചരിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് ഒരു സമാജ സംഘാടകനെക്കൂടിയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിച്ച് കൂട്ടാനും എല്ലാ ഹിന്ദുസംഘടനകളുടേയും പിന്തുണ നേടാനും അദ്ദേഹത്തിനു കഴിഞ്ഞത് ചെറിയ കാര്യമല്ല. കേരളത്തിന്റെ ആത്മീയ സാധനയ്ക്ക് ഊർജ്ജം പകരുന്ന സാധകനായി അദ്ദേഹം മാറുമെന്നതിൽ സംശയവുമില്ല.













Discussion about this post