വാഷിംഗ്ടൺ: കൊവിഡ് മഹാമാരിയെ നേരിടാൻ കൈകോർത്ത് ഇന്ത്യയിലെയും അമേരിക്കയിലെ ആയുർവേദ വിദഗ്ധർ. കൊവിഡിനെതിരായ ആയുർവേദ മരുന്നുകളുടെ ക്ലിനിക്കൽ പരിശോധനക്ക് ഇരു രാജ്യങ്ങളിലെയും വിദഗ്ധർ പദ്ധതികൾ തയ്യാറാക്കുന്നതായി അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരൺജീത് സിംഗ് സന്ധു വ്യക്തമാക്കി.
ഇൻഡോ യു എസ് സയൻസ് ടെക്നോളജി ഫോറത്തിന്റെ നേതൃത്വത്തിലാണ് ഗവേഷണങ്ങൾ പുരോഗമിക്കുന്നത്. പകർച്ച വ്യാധികൾ ഉൾപ്പെടെ നേരിടുന്നതിൽ ആഗോള തലത്തിൽ പ്രശംസ പിടിച്ചു പറ്റാൻ ഇന്ത്യൻ മരുന്നു കമ്പനികൾക്ക് സാധിക്കുന്നത് കുറഞ്ഞ ചിലവും ഉന്നത ഗുണമേന്മയുമാണ്. ഇതിന്റെ ഫലമായാണ് ഇന്ത്യൻ വാക്സിൻ കമ്പനികളുമായി അമേരിക്കൻ കമ്പനികൾ സംയുക്ത ഗവേഷണങ്ങൾക്ക് സന്നദ്ധരാകുന്നതെന്നും സന്ധു വ്യക്തമാക്കി.
റോട്ടാ വൈറസ് വാക്സിൻ നിർമ്മാണ രംഗത്ത് നിർണ്ണായക നേട്ടമുണ്ടാക്കാൻ ഇരു രാജ്യങ്ങളുടെയും സംയുക്ത ഗവേഷണങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഭാരത് ബയോടെക് എന്ന ഇന്ത്യൻ കമ്പനിയാണ് കുറഞ്ഞ ചിലവിൽ ഈ വാക്സിൻ അവതരിപ്പിച്ചത്. കൊവിഡ് വാക്സിന് പുറമെ ക്ഷയരോഗം, ഇൻഫ്ലുവൻസ, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾക്കെതിരായ വാക്സിൻ നിർമ്മാണ ശ്രമങ്ങളും സംയുക്ത സഹകരണത്തോടെ മുന്നേറുകയാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യക്ക് മികച്ച സഹകരണം വാഗ്ദാനം ചെയ്യുന്നതും അഭിമാനകരമാണെന്നും ഇന്ത്യൻ സ്ഥാനപതി വിർച്വൽ യോഗത്തിൽ വ്യക്തമാക്കി. ഡ്യൂക്, സാൻഫോർഡ് സർവ്വകലാശാലകളിലെ വിദഗ്ധർ യോഗത്തിൽ പങ്കെടുത്തു.
Discussion about this post