കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ എൻ ഐ എ അന്വേഷണം സമാന്തര സമ്പദ്ഘടനക്കും മതതീവ്രവാദത്തിനും എതിരായ കേന്ദ്രത്തിന്റെ യുദ്ധ പ്രഖ്യാപനമെന്ന് സൂചന. കേസിൽ വന്‍ അന്തരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് എന്‍ഐഎ എത്തിയിരിക്കുന്നത്.
സ്വര്‍ണ്ണകടത്ത് ആര്‍ക്ക് വേണ്ടി എന്ന ചോദ്യത്തിനും ഒപ്പം തന്നെ സ്വര്‍ണ്ണകടത്തിലൂടെ ലഭിക്കുന്ന പണം എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിനും
ഉത്തരം കണ്ടെത്തുന്നതിനാണ് എന്‍ഐഎ യുടെ ശ്രമം. അത് കൊണ്ട് തന്നെ എന്‍ഐഎ കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനയ്ക്ക് വേണ്ടിയാണ് സ്വർണ്ണം കടത്തിയത് എന്ന ചില സൂചനകൾ നിലവിലുണ്ട്. എന്നാൽ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നാല്‍ മാത്രമേ വ്യക്തത ലഭിക്കൂ.
കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കടത്ത് നിർബാധം തുടരുകയാണ്. തിരുവനന്തപുരത്തിന് പുറമെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വൻ തോതിൽ സ്വർണ്ണം പിടികൂടിയിരുന്നു. ഇതൊക്കെ അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് സൂചന.
സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നാ സുരേഷും സന്ദീപും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഫാരിസ് ഫരീദ് അടക്കമുള്ള പ്രതികളുടെ തീവ്രവാദ ബന്ധം എൻ ഐ എ വിശദമായി പരിശോധിച്ചു വരികയാണ്. പെട്ടെന്ന് ധനികരാകുന്ന ചില വ്യാപാരികൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ സാമ്പത്തിക ഇടപാടുകൾ, ബിനാമി ഫ്ലാറ്റ് ഇടപാടുകൾ, ഹവാല ഇടപാടുകൾ എന്നിവയൊക്കെ എൻ ഐ എ കൃത്യമായി അന്വേഷിച്ചു വരികയാണ്.
കേരളത്തിൽ നിന്നും വലിയ തോതിൽ യുവാക്കൾ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയതും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും ഭരണ നേതൃത്വങ്ങളിലും ഉന്നത പദവികളിലും തീവ്ര നിലപാടുകളുള്ളവരുടെ സാന്നിധ്യവുമൊക്കെ അന്വേഷണത്തിൽ ഉൾപ്പെടും.
ദേശവിരുദ്ധതയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളുടെ വേരറുക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തെ പിൻപറ്റിയാകും എൻ ഐ എ കേരളത്തിൽ നീങ്ങുക എന്നാണ് സൂചന.
ഈ പശ്ചാത്തലത്തിൽ എൻ ഐ എയുടെ കൊച്ചിയിലെ ആസ്ഥാനത്തും അന്വേഷണ ഉദ്യോഗസ്ഥരുടെ വസതികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സിആര്‍പിഎഫിനാണ് സുരക്ഷാ ചുമതല നല്‍കിയത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷയൊരുക്കിയത് എന്നാണ് വിവരം.
നിലനിൽപ്പിന്റെ അടിത്തറ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിധ്വംസക ശക്തികൾ ആക്രമണത്തിന് തയ്യാറായേക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ വിഷയത്തിൽ എൻ ഐ എ യോ കസ്റ്റംസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Discussion about this post