കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാൻഡ് ചെയ്തു. കൊച്ചി എൻ ഐ എ കോടതിയുടേതാണ് തീരുമാനം. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം പുറത്തു വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഇരുവരെയും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
സ്വപ്നയെ തൃശൂരിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും സന്ദീപിനെ അങ്കമാലിയിലേക്കുമാണ് കൊണ്ടു പോകുക. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയാൽ നാളെ തന്നെ കോടതി എൻ ഐ എയുടെ കസ്റ്റഡി അപേക്ഷ സ്വീകരിച്ചേക്കും.
കേസിലെ മൂന്നാം പ്രതിയാ ഫാസിൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളും എൻ ഐ എ ഉടൻ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും അപേക്ഷ നൽകും. അപേക്ഷ സ്വീകരിച്ചാൽ കേന്ദ്രസർക്കാർ യുഎഇ ഭരണകൂടവുമായി ബന്ധപ്പെടും. കേസിലെ അന്വേഷണവുമായി സഹകരിക്കുമെന്ന നിലപാടാണ് യുഎഇ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഫാസിൽ ഫരീദിനെ ഇന്ത്യക്ക് കൈമാറാനാണ് സാദ്ധ്യത.
Discussion about this post