തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണന് ഉള്ള ബന്ധം സഭയുടെ അന്തസ്സിന് നിരക്കാത്തതെന്ന് എം ഉമ്മർ എം എൽ എ. സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തിയ സ്പീക്കറെ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഭരണഘടനയുടെ 179 -ാം അനുച്ഛേദം (സി) ഖണ്ഡപ്രകാരം നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി.
‘തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായി എന്‍.ഐ.എ. സംശയിക്കുന്ന കുറ്റവാളികളുമായി കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും, സഭയ്ക്ക് അപകീര്‍ത്തികരമാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യം പവിത്രമായ നിയമസഭയുടെ അന്തഃസ്സിനും ഔന്നിത്ത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതാണെന്നും നോട്ടീസിൽ പറയുന്നു.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശ്ശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നിത്ത്യം കാത്തുസൂക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥനായ സ്പീക്കര്‍, അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു അതിനാൽ .പി. ശ്രീരാമകൃഷ്ണനെ കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്ന് നിയമസഭ സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
Discussion about this post