തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ചോദ്യം ചെയ്യലിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് പോകാനാണ് സാധ്യത.
10 മണിക്കൂർ നീണ്ടുനിന്ന ആദ്യഘട്ട ചോദ്യംചെയ്യലിൽ ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാനാവില്ലെന്നാണ് കസ്റ്റംസ് വിഭാഗം പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹെയ്തർ ഫ്ലാറ്റിലും ഹിൽട്ടൺ ഹോട്ടലിലും നടത്തിയ റെയ്ഡിൽ ശിവശങ്കറിനെതിരെ നിർണ്ണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് ശിവശങ്കർ ചെയർമാനായിരുന്ന കേരള ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ നിന്ന് എൻ ഐഎയും റെയ്ഡിലൂടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കള്ളക്കടത്ത് നടന്ന ദിവസങ്ങളിൽ പ്രതികളുടെ മൊബൈൽ ടവർ ലോക്കേഷൻ ഉൾപ്പടെ പുറത്തു വന്ന സാഹചര്യത്തിൽ ഹെയ്തർ ഫ്ലാറ്റ് കേന്ദ്രീകരിച്ചു തന്നെയാണ് തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസിന്റെ ഗൂഢാലോചന നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
അരുൺ ബാലചന്ദ്രൻ വഴി പ്രതികൾക്ക് റൂം വാടകയ്ക്ക് എടുത്ത് നൽകിയ എം. ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിയ്ക്കുന്നത്. ഈ കേസിൽ അറസ്റ്റിലായ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാകും ഇനിയുള്ള ചോദ്യം ചെയ്യൽ.
അതേസമയം കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎയും എം. ശിവശങ്കറിനെ ചോദ്യം ചെയ്തേക്കും. അന്വേഷണത്തിന്റെ ഭാഗമായുള്ള എൻഐഎ, കസ്റ്റംസ് റെയ്ഡുകൾ ഇന്നും തുടരും. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളാണ് ഇപ്പോൾ അന്വേഷണ ഏജൻസികൾ ശേഖരിയ്ക്കുന്നത്. സർവീസിൽ നിന്ന് സസ്പെന്ഡ് ചെയ്യപ്പെട്ടതിനാൽ ശിവശങ്കറിന്റെ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് നീങ്ങാൻ എൻഐഎയ്ക്കും കസ്റ്റംസിനും പ്രോട്ടോക്കോൾ പ്രശ്നവും ഇനിയില്ല.
Discussion about this post