കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ മഞ്ഞപിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മഞ്ഞപ്പിത്തം ബാധിച്ച് വേളത്ത് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയായിരുന്നു മരണം. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ് മേഘ്ന.
5 ദിവസത്തിനിടെ കോഴിക്കോട് ജില്ലയിൽ 46 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ നിരവധി പേർ രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സതേടിയെത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
മല മൂത്ര വിസർജനത്തിലൂടെയും വായുവിലൂടെയും പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപെട്ട മഞ്ഞപ്പിത്തമാണ് ജില്ലയിൽ വ്യാപിക്കുന്നത്. ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ കാണിക്കാൻ രണ്ടാഴ്ച മുതൽ ഒരു മാസംവരെ എടുക്കും. രോഗലക്ഷണങ്ങൾ ഉണ്ടാകും മുൻപു തന്നെ മറ്റുള്ളവരിലേക്കു പകരുകയും ചെയ്യും. ഉഷ്ണകാലാവസ്ഥയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചാവ്യാധിയാണിത്. രോഗം ഗുരുതരമായാൽ ഇത് മരണത്തിന് കാരണമാകും.












