വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ ഏകാധിപത്യ മനോഭാവം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപ്രമാദിത്വത്തിന് അന്ത്യം കുറിക്കുമെന്ന് ഇന്ത്യന്‍ വംശജയും യുഎന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡറുമായ നിക്കി ഹാലെ. ഏതൊരു രാജ്യമാണോ പൗരന്മാര്‍ക്കു സ്വാതന്ത്ര്യം അനുവദിക്കാത്തത് അവിടെ കാലക്രമേണ വിമതസ്വരം ഉയരുക തന്നെ ചെയ്യും. ഹോങ്കോംഗിലെയും തായ്വാനിലെയും ജനാധിപത്യ പ്രക്ഷോഭങ്ങളും ചൈനീസ് സമ്മർദ്ദങ്ങൾക്ക് മേൽ ഇന്ത്യ നടത്തുന്ന ശക്തമായ പ്രതിരോധവും ശരിയായ ദിശയിലാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തെ ഹാലെ പിന്തുണച്ചു. കോണ്‍സുലേറ്റുകള്‍ വര്‍ഷങ്ങളായി ചാരകേന്ദ്രങ്ങളാണെന്നും അവർ പറഞ്ഞു.
ചൈന ഇപ്പോൾ കൂടുതല്‍ ആക്രമണസ്വഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവർ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ വിരൽ ചൂണ്ടുകയാണ്. യു എന്നിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി തർക്കങ്ങളിൽ ഏർപ്പെടുന്നു. ചൈനയുടെ ഈ മനോഭാവം മറ്റു രാജ്യങ്ങള്‍ക്ക് സ്വീകാര്യമല്ല. അവർ കൂട്ടമായി പ്രതികരിക്കാൻ തുടങ്ങിയാൽ ചൈനക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും നിക്കി ഹാലെ പറഞ്ഞു.
ചൈനക്കെതിരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നടക്കുന്ന അപ്രഖ്യാപിത വ്യാപാര നിയന്ത്രണങ്ങളെ നിക്കി ഹാലെ പരോക്ഷമായി പിന്തുണച്ചു. ചൈനയില്‍ വ്യാപാരം നടത്തിയാല്‍ ചൈനീസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് യുഎസ് കമ്പനികളും മനസ്സിലാക്കണം. ദേശസുരക്ഷയ്ക്ക് ഭീഷണിയാണിതെന്ന് കമ്പനികളെ ബോധ്യപ്പെടുത്തണമെന്നും നിക്കി ഹാലെ അഭിപ്രായപ്പെട്ടു.
Discussion about this post