കൊച്ചി: കൊവിഡ് രോഗികളുടെ ഫോൺ വിളി രേഖകൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. ഫോൺ വിളി വിശദാംശങ്ങൾ വേണ്ട, ടവർ ലൊക്കേഷൻ മാത്രം മതിയെന്നാണ് സർക്കാരിന്റെ പുതിയ നിലപാട്. നിലവിൽ ഫോൺ വിളി രേഖകൾ ശേഖരിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
കൊവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നടപടി വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇത് സ്വകാര്യതയുടെ നഗ്നമായ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സമ്പർക്ക പട്ടിക തയ്യാറാക്കാൻ ഇങ്ങനെയുള്ള വിവരശേഖരണം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്നായിരുന്നു കൊവിഡ് രോഗികളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി കോൾ ഡേറ്റാ റെക്കോഡുകൾ ആവശ്യമില്ല എന്ന് സർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചത്. വിവരശേഖരണത്തിനായി 14 ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമേ ആവശ്യമുള്ളൂവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
നിലപാടിൽ ഏതെങ്കിലും തരത്തിൽ മാറ്റമുണ്ടെങ്കിൽ വിശദമായ റിപ്പോർട്ട് വെള്ളിയാഴ്ച്ചയ്ക്കകം സമർപ്പിക്കണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി. അല്ലാത്ത പക്ഷം കേസിൽ തുടർ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ കോടതിയിൽ നിലപാട് മാറ്റം അറിയിച്ചത്.
Discussion about this post