തിരുവനന്തപുരം: യുഎഇയിൽ നിന്ന് കേരളത്തിന് പ്രളയസഹായമായി വാഗ്ദാനം ചെയ്ത 700 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിനു പിന്നിലുള്ള കാരണം പുറത്ത്. യുഎഇ സര്‍ക്കാര്‍ നേരിട്ടല്ലാതെ സംഘടനകള്‍ വഴി സഹായം എത്തിക്കുമെന്ന വിവരമാണ് കേന്ദ്രത്തിനു ലഭിച്ചത്. സംഘടനകള്‍ വഴി പണം എത്തിച്ചാല്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയതോടെ വിദേശത്തു നിന്ന് സഹായങ്ങള്‍ വേണ്ടെന്ന നിലപാടിലേക്കു കേന്ദ്രസര്‍ക്കാര്‍ എത്തുകയായിരുന്നു.
രഹസ്യാന്വേഷണ ഏജന്‍സികള്‍ രാജ്യത്തെ ചില സംഘടനകളുടെ മുന്‍കാല പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്. വിദേശസഹായമായി ലഭിക്കുന്ന പണം വ്യക്തികളുടെ താല്പര്യങ്ങള്ക്ക് ഉപയോഗിക്കാമെന്നും സഹായം നല്കുന്ന രാജ്യം ഈ തട്ടിപ്പു മനസ്സിലാക്കണം എന്നില്ലെന്നുമായിരുന്നു മുന്നറിയിപ്പ്. ഈ റിപ്പോര്‍ട്ടുകളടക്കം പരിഗണിച്ച കേന്ദ്രസര്‍ക്കാര്‍, 2004-ല്‍ സൂനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നുവച്ച നയമാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നു വ്യക്തമാക്കി അനുമതി നിഷേധിക്കുകയായിരുന്നു. വിദേശത്തുള്ള വ്യക്തികള്‍ക്കു വ്യവസ്ഥകള്‍ പാലിച്ച് പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേക്കു പണം നല്കുന്നതിനു തടസ്സമില്ലെന്നും നിലപാടെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ സഹായത്തിന്റെ വിഷയം ഉന്നയിച്ചെങ്കിലും അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചിരുന്നില്ല. കേന്ദ്ര ഏജന്‍സികളുടെ അന്നത്തെ നിലപാടിനെ ശരിവയ്ക്കുന്നതാണ് സ്വര്‍ണക്കടത്തുകേസില്‍ ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ കണ്ടെത്തലുകളും.
യുഎഇ സഹായവാഗ്ദാനം ലഭിക്കുമെന്നു വാര്‍ത്തകള്‍ വന്ന സമയത്താണു കോണ്‍സുലേറ്റിനെ മറയാക്കി, അധികൃതരറിയാതെ സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ ചില അക്കൗണ്ടുകള്‍ ആരംഭിച്ചതെന്നു അന്വേഷണത്തില്‍ കണ്ടെത്തി. 2018 ഓഗസ്റ്റിലായിരുന്നു ഇത്. കേന്ദ്രസര്‍ക്കാര്‍ സഹായം നിരസിച്ചതോടെ യുഎഇയിലെ റെഡ് ക്രസന്റുമായി സഹകരിച്ച് ദുരിതാശ്വാസം എത്തിക്കാനായിരുന്നു നീക്കം.
Discussion about this post