കരിങ്കടലിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ.320 ബില്യൺ ക്യുബിക് മീറ്ററോളമുള്ള പ്രകൃതിവാതക നിക്ഷേപം, ഇതുവരെ രാജ്യം കണ്ടെത്തിയതിൽ ഏറ്റവും വലുതാണ്.2023-ഓടെ ഇവിടെ നിന്നും വാണിജ്യപരമായി പ്രകൃതിവാതകം ഖനനം ചെയ്യാനാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെഡിറ്റനേറിയൻ കടലിലും ഇതുപോലെ പ്രകൃതി വാതക നിക്ഷേപമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തുർക്കി പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
തുർക്കിയുടെ ഫാതിഹ് പര്യവേഷണ കപ്പലാണ് പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്. കരിങ്കടലിൽ പര്യവേഷണം നടത്തുന്നതിനായി ഈ അടുത്ത വർഷങ്ങളിലാണ് മൂന്ന് കപ്പലുകൾ തുർക്കി വാങ്ങിയത്.നിലവിൽ, മറ്റുരാജ്യങ്ങളിൽ നിന്ന് വലിയ അളവിൽ തുർക്കി പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നുണ്ട്.ഈ കണ്ടെത്തൽ വ്യവസായ മേഖലയിലെ തുർക്കിയുടെ സ്വയംപര്യാപ്തതയുടെ പുതിയൊരു യുഗത്തിന് തന്നെ കാരണമാകും.












