ലഡാക്ക് മേഖലയിലേക്ക് അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിപുലമായി പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചുക്കൊണ്ടിരിക്കുകയാണ് ഇന്ത്യയും ചൈനയും. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും ടാങ്കുകള്‍ ഏതാണ്ട് മുഖാമുഖം നില്ക്കുന്ന അവസ്ഥ വരെയുണ്ടായി. റഷ്യന്‍ നിര്‍മിത ടി 72, ടി 90 ടാങ്കുകൾ ഇന്ത്യ വിന്യസിച്ചപ്പോൾ ഭാരംകുറഞ്ഞ ടൈപ് 15 ടാങ്കുകളെയാണ് ചൈന അതിര്‍ത്തിയിലെത്തിച്ചത്.
വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും പുറമേ ഭീഷ്മ ടാങ്ക് എന്ന് വിളിപ്പേരുള്ള ഹെവിവെയ്റ്റ് ടി 90 ടാങ്കുകളാണ് ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചത്. ജൈവ-രാസായുധങ്ങള്‍ വരെ പ്രയോഗിക്കാന്‍ ശേഷിയുള്ള ലോകത്തെ ഏറ്റവും കരുത്തുറ്റ ടാങ്കുകളിലൊന്നായാണ് ടി 90 ഭീഷ്മ ടാങ്കുകളെ വിലയിരുത്തുന്നത്. എന്നാല്‍, ലഡാക്ക് പോലുള്ള പര്‍വ്വത പ്രദേശങ്ങളില്‍ ടി90 ടാങ്കുകളുടെ ശൗര്യം കുറയുമെന്നതാണ് നമ്മളെ ചിന്തിപ്പിക്കുന്നത്.
കൂടുതലായി 464 ടി 90 എസ് ടാങ്കുകള്‍ കൂടി നിര്‍മിക്കാന്‍ പ്രതിരോധ മന്ത്രാലയം 2.8 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിന് നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഇവയുടെ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്തിടെയാണ് ടി 90 ടാങ്കുകളില്‍ ഘടിപ്പിക്കാവുന്ന 1512 മൈന്‍ പ്ലോകള്‍ നിര്‍മിക്കാനായി ബിഇഎംഎല്ലിന് അനുമതി നല്‍കിയത്. ടാങ്കറുകള്‍ക്ക് മുന്നില്‍ മൈനുകളുണ്ടെങ്കില് അവ പൊട്ടിത്തെറിക്കും മുൻപ് കണ്ടെത്താന്‍ സഹായിക്കുന്നവയാണ് മൈന്‍ പ്ലോകള്‍. ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ കരാറിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.
ഇതിനിടെ ചൈനയുടെ ടൈപ് 15 ടാങ്കറുകള്‍ക്ക് സമാനമായ ഭാരം കുറഞ്ഞ ടാങ്കറുകള്‍ വാങ്ങാന്‍ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് യുറേഷ്യൻടൈംസ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കിഴക്കന്‍ ലഡാക്കില്‍ ചൈന ടൈപ്പ് 15 ടാങ്കുകള്‍ അണിനിരത്തിയതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ നീക്കം. ടി 90 പോലുള്ള ഭാരമേറിയ ടാങ്കറുകള്‍ക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ചും അന്തരീക്ഷത്തിലെ ഓക്സിജന്റെ കുറവ് ഇത്തരം ടാങ്കുകളുടെ എൻജിന്റെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത കുറക്കും. ഈ ന്യൂനത തിരിച്ചറിഞ്ഞാണ് ഇന്ത്യന്‍ നടപടി.
രാജ്യത്തിന്റെ ടാങ്കുകളുടെ ആധുനികവല്‍ക്കരണം ആവശ്യമാണെന്ന് തെളിയിക്കുന്നതാണ് ചൈനീസ് സൈന്യവുമായി ലഡാക്കിലുണ്ടായ മുഖാമുഖമെന്നാണ് വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ എ.ബി. ശിവാനെ തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നത്. ലഡാക്ക് ഉള്‍പ്പെടുന്ന അതിര്‍ത്തിപ്രദേശങ്ങളില്‍ ലൈറ്റ് വൈറ്റ് ടാങ്കുകള്‍ക്കുള്ള പ്രാധാന്യവും അദ്ദേഹം പറയുന്നു. ഇത്തരം ടാങ്കുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കണമെന്നും മുന്‍ ഡയറക്ടര്‍ ജനറലായ എ.ബി. ശിവാനെ ചൂണ്ടിക്കാട്ടി.
Discussion about this post