ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധിക്കാത്തതില്‍ നിരാശരായി പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയും ഭീകരസംഘടനകളും പ്രാദേശിക ഗുണ്ടാതലവന്മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന് നിരവധി തവണ രാജ്യത്തേക്ക് ഭീകരരെ അയച്ചെങ്കിലും അതിര്‍ത്തിയില്‍ സൈന്യം വെച്ചുപുലര്‍ത്തുന്ന ജാഗ്രത കാരണം നുഴഞ്ഞുകയറ്റ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് പ്രാദേശിക ഗുണ്ടാതലവന്മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ഭീകരസംഘടനകളുടെ പക്കല്‍ നിന്നും ഉണ്ടാകുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കുന്നു.
ക്രമസമാധാനനില തകര്‍ക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താനുമുള്ള ഭീകരരുടെ ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് പ്രദേശിക ഗുണ്ടാസംഘങ്ങളെയും അവയുടെ തലവന്മാരെയും ഭീകരര്‍ കൂട്ടുപിടിച്ചിരിക്കുന്നത്.സമാനമായ രീതിയില്‍ പഞ്ചാബിലെ രഹസ്യാന്വേഷണ വിഭാഗവും ഐഎസ്ഐയുടെ നീക്കങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. വലിയ സ്വാധീനമുള്ള ഗുണ്ടാതലവന്മാരെയാണ് ഐഎസ്ഐയും ഭീകരസംഘടനകളും ബന്ധപ്പെടുന്നത്.
കൊലപാതകങ്ങളിലും കവര്‍ച്ച കേസുകളിലും ലഹരി കടത്തു കേസുകളിലുമൊക്കെ പങ്കാളികളായ ഗുണ്ടാസംഘങ്ങള്‍ ഐഎസ്ഐയുമായി ബന്ധപ്പെടുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം ഗുണ്ടാതലവന്മാരില് അഞ്ച് പേര് ഇപ്പോള്‍ ഒളിവിലാണ്. ഐഎസ്ഐയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന പ്രാദേശിക സ്ലീപ്പര്‍ സെല്ലുകളെ സൈന്യം വിടാതെ പിന്തുടരുന്ന സാഹചര്യത്തിലാണ് ഭീകരസംഘടനകളുടെ പുതിയ നീക്കം.
ഭീകരരും ഗുണ്ടാതലവന്മാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഛത്തീസ്ഗഡിലെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post