യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കാന്‍ അവസരമില്ലാതിരുന്ന തങ്ങളുടെ അംബാസഡര്‍ പ്രസംഗിച്ചു എന്ന തരത്തില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാകിസ്ഥാന്‍. തീവ്രവാദത്തെക്കുറിച്ചുള്ള യു എന്‍ സെഷനില്‍ പാകിസ്ഥാന്‍ പ്രതിനിധി സംസാരിക്കുന്നു എന്ന തരത്തിലാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഈ സെഷനില്‍ പാകിസ്ഥാന്‍ പ്രതിനിധിക്ക് സംസാരിക്കാന്‍ അവസരമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
തിങ്കളാഴ്ചയായിരുന്നു യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങ്. ഇതിന്റെ ശരിയായ വീഡിയോയില്‍ പാകിസ്ഥാന്‍ പ്രതിനിധി മുനീര്‍ അക്രം പങ്കെടുത്തിട്ടില്ല എന്ന് വ്യക്തമാണ്. എന്നാല്‍ സെഷനില്‍ മുനീര്‍ പാകിസ്ഥാന് വേണ്ടി ശക്തമായി വാദിക്കുന്നു എന്ന തരത്തില്‍ ചിത്രീകരിച്ചാണ് വീഡിയോ പാകിസ്ഥാന്‍ പുറത്തിറക്കിയത്.
തീവ്രവാദത്തിന് എതിരെ ഇന്ത്യ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് യു എന്നില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് പാകിസ്ഥാന്റെ വ്യാജ വീഡിയോ പ്രചാരണം.
തെഹ്‌രികെ താലിബാന്‍ പാകിസ്ഥാന്‍, ജമാഅത് ഉല്‍ അഹ്‌റര്‍ തുടങ്ങിയ ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നത് ഇന്ത്യയാണെന്നും ഡല്‍ഹിയില്‍ നിന്നാണ് ആസൂത്രണങ്ങള്‍ നടത്തുന്നതെന്നും അക്രത്തിന്റെ വ്യാജ വീഡിയോയില്‍ പറയുന്നു. ഇത് പാകിസ്ഥാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം അതിര്‍ത്തി കടന്നു ഭീകരവാദത്തിന്റെ ഏറ്റവും വലിയ സ്‌പോണ്‍സറായ രാജ്യം ഇപ്പോള്‍ അതിന്റെ ഇരയായി ചമയാന്‍ ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ പ്രതികരിച്ചു. നിരവധി ഭീകരവാദ സംഘടനകളാണ് പാകിസ്ഥാനില്‍ ശിക്ഷയില്ലാതെ പ്രവര്‍ത്തിച്ചു വരുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
യു എന്നില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ നേരത്തെയും പാകിസ്ഥാന്‍ ശ്രമിച്ചിട്ടുണ്ട്. ഗാസയില്‍ പരിക്കേറ്റ പാകിസ്ഥാനി പെണ്‍കുട്ടിയുടെ ചിത്രം കശ്മീരിലേത് എന്ന തരത്തില്‍ 2017-ലെ ജനറല്‍ അസംബ്ലി സഷനില്‍ പാകിസ്ഥാന്‍ പ്രതിനിധി അവതരിപ്പിച്ചിരുന്നു. ഇതിന് എതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു.
Discussion about this post