ചെന്നൈ: ലണ്ടനിൽ ഉപരിപഠനത്തിന് പോയ ചെന്നൈ സ്വദേശിനിയായ പെൺകുട്ടിയെ നിർബ്ബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കി. സംഭവവുമായി ബന്ധപ്പെട്ട് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ ദേശീയ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്തു.
മകളെ ഒരു പറ്റം ബംഗ്ലാദേശികൾ ചേർന്ന് തട്ടിക്കൊണ്ട് പോയി മതം മാറ്റിയെന്ന ചെന്നൈ സ്വദേശിയായ ബിസിനസ്സുകാരന്റെ പരാതിയിൽ കഴിഞ്ഞ മെയ് മാസത്തിൽ ചെന്നൈ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം പിന്നീട് കേസ് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു.
മുൻ ബംഗ്ലാദേശ് എം പി സർദാർ ശെഖാവത് ഹുസൈൻ ബാകുലിന്റെ മകൻ നഫീസും കേസിൽ പ്രതിയാണ്. ഇയാളാണ് പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയത്. സാക്കിർ നായിക്കുമായി ബന്ധമുള്ള ബംഗ്ലാദേശി ഭീകര സംഘടനയ്ക്ക് സംഭവത്തിൽ പങ്കുള്ളതായി എൻ ഐ എ സംശയിക്കുന്നു.
ഗൂഢാലോചന, തട്ടിക്കൊണ്ട് പോകൽ, മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.







