ഡല്‍ഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ നാര്‍കോട്ടിക്സ് ബ്യൂറോ ഇടപെട്ടതിന് പിന്നാലെ പുതിയ ആരോപണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ പി.ആര് ടീം. എന്‍.സി.ബി ബോളിവുഡില്‍ അന്വേഷണം ആരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി പേര് ജയിലിലാവുന്നത് കാണാം എന്നാണ് ടീം കങ്കണ ട്വിറ്ററിലില്‍ കുറിച്ചിരിക്കുന്നത്.
സുശാന്തിന്റ കാമുകിയും നടിയും മോഡലുമായ റിയ ചക്രവര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കേസെടുത്തിരുന്നു. എന്‍ഡിപിഎസ് നിയമത്തിലെ 20, 22, 27, 29 വകുപ്പുകള്‍ പ്രകാരം എന്‍സിബി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിയ ചക്രബര്‍ത്തി, ഇവരുടെ സഹോദരന് ഷോയിക് ചക്രബര്‍ത്തി, എന്നിവര്‍ക്കെതിരെയാണ് എന്‍സിബി കേസെടുത്തിട്ടുള്ളത്. റിയയ്ക്ക് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
‘നാര്‍ക്കോട്ടിക്സ് ബ്യൂറോ ബോളിവുഡില്‍ വന്ന് അന്വേഷണമാരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി താരങ്ങള്‍ കുടുങ്ങും. ഇവരുടെയൊക്കെ രക്തം പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വരും. പ്രധാനമന്ത്രി ബോളിവുഡിലെ ഗര്‍ത്തങ്ങള്‍ സ്വച്ഛ് ഭാരത് മിഷനിലൂടെ ശുദ്ധീകരിക്കുമെന്നാണ് കരുതുന്നത്,’ ടീം കങ്കണ ട്വീറ്റ് ചെയ്തു.
സിനിമാ മേഖലയിലെ കൂടുതലായും ഉപയോഗിച്ച് വരുന്നത് കൊക്കൈന്‍ ആണെന്നും ടീം കങ്കണ മറ്റൊരു ട്വീറ്റില്‍ പറയുന്നു.
‘സിനിമാ മേഖലയില്‍ കൂടുതലായും കണ്ട് വരുന്നത് കൊക്കൈന്‍ ആണ്. എല്ലാ ഹൗസ് പാര്‍ട്ടികളിലും ഇത് യഥേഷ്ടം ഉപയോഗിച്ച് വരുന്നു. നല്ല വില വരുന്ന മയക്ക് മരുന്നുകളാണ് ഇവയെങ്കിലും നിങ്ങള്‍ ഈ പാര്‍ട്ടിയില്‍ ആദ്യമായി വരികയാണെങ്കില്‍ നിങ്ങള്‍ക്കിത് സൗജന്യമായി തരും. എം.ഡി.എം.എ ക്രിസ്റ്റലുകള്‍ വെള്ളത്തില്‍ കലക്കി നിങ്ങള്‍ക്ക് തരും. നിങ്ങളെ അറിയിക്കുക കൂടിചെയ്യാതെ,’ ടീം കങ്കണ പറഞ്ഞു. നാര്‍ക്കോട്ടിക്സ് ബ്യൂറോയെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും കങ്കണ ഇതിന്റെ തുടര്‍ച്ചയായി വന്ന ട്വീറ്റില്‍ പറഞ്ഞു.
‘കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംരക്ഷണം ലഭിക്കുമെങ്കില്‍ നാര്‍ക്കോട്ടിക്സ് ബ്യൂറോയെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ കരിയര്‍ മാത്രമല്ല, ജീവന് കൂടിയാണ് ഇവിടെ അപകടത്തിലാക്കുന്നത്. സുശാന്തിന് ചില വൃത്തികെട്ട രഹസ്യങ്ങള്‍ അറിയാമായിരുന്നു. അത് കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്,’എന്നും ടീം കങ്കണ ട്വീറ്റ് ചെയ്തു.
സുശാന്ത് സിംഗ് രജ്പുത്തിന് മരിക്കുന്നതിന് തൊട്ടുമുമ്പ് ലഹരി ചേര്‍ത്ത സിഗരറ്റുകള്‍ റോള്‍ ചെയ്ത് കൊടുത്തിരുന്നുവെന്ന് വീട്ടുജോലിക്കാരന് നീരജ് സിംഗ് വെളിപ്പെടുത്തിയിരുന്നു. മുംബൈ പൊലീസില്‍ നല്കിയ നീരജിന്റെ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്. വല്ലപ്പോഴുമൊക്കെ സുശാന്ത് ഈ സിഗരറ്റുകള്‍ ഉപയോഗിക്കുമായിരുന്നു. അദ്ദേഹത്തിന് അത് താന്‍ റോള്‍ ചെയ്ത് കൊടുക്കുമായിരുന്നുവെന്നും നീരജിന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം സുശാന്തും റിയ ചക്രബര്‍ത്തിയും ആഴ്ചയില്‍ രണ്ട് ദിവസം സുഹൃത്തുകള്‍ക്കായി പാര്‍ട്ടി നടത്താറുണ്ടായിരുന്നു. ആ സമയത്ത് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഇത്തരം സിഗരറ്റുകള്‍ നല്‍കുന്നത് കണ്ടിട്ടുണ്ടെന്നും നീരജ് വെളിപ്പെടുത്തി. ഇതേതുടര്‍ന്നാണ് സുശാന്തിന്റെ കേസില്‍ ലഹരി മാഫിയയുടെ പങ്ക് കൂടി അന്വേഷിക്കാന്‍ നാര്‍ക്കോട്ടിക്സ് ഇടപെടുന്നത്.
Discussion about this post