തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെക്കുറിച്ചു പറഞ്ഞുവെന്ന് പറയപ്പെടുന്ന ഭാഗമാണ് ചോർന്നത്.
സ്വപ്നയുടെ മൊഴിയെന്ന പേരിൽ ഇത് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചു. അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോർന്നതിനു പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് സംഘത്തിലെ ഉന്നതർ അതൃപ്തി അറിയിച്ചിട്ടുണ്ട്. മറ്റ് അന്വേഷണ ഏജൻസികളും സംഭവത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.
സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ നൽകിയ മൊഴിയാണു ചോർന്നത്. മൊഴി ചോർന്നതും നിമിഷങ്ങൾക്കകം അത് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചതും സംശയ ദൃഷ്ടിയോടെയാണ് കസ്റ്റംസ് നോക്കിക്കാണുന്നത്.
മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ചർച്ചകൾ വഴിമാറ്റാനും അന്വേഷണ സംഘത്തിന്റെ ശ്രദ്ധ തിരിക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും സംഭവത്തിലെ ഏകപക്ഷീയമായ ആക്രമണങ്ങളും ചില കോണുകളിൽ നിന്നുണ്ടാകുന്ന മാദ്ധ്യമ വിചാരണകളും സംശയാസ്പദമാണെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Discussion about this post