തിരുവനന്തപുരം; പി എസ് സി റാങ്ക് പട്ടികയിൽ മുൻ നിരയിലായിരുന്നിട്ടും നിയമനം ലഭിക്കാത്തതിനെ തുടർന്ന് കാരക്കോണത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവുമായി യുവമോർച്ച. അനുവിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം സർക്കാറിനും പിഎസ്‍സിക്കുമാണെന്ന് യുവമോർച്ച ആരോപിച്ചു.
യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് സുൽത്താൻ പേട്ട ജംഗ്ഷൻ റോഡ് യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചു. 20 മിനുട്ട് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
അനുവിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട സ്ഥലം എംഎൽഎ യും സിപിഎം നേതാവുമായ സി കെ ഹരീന്ദ്രൻ പിഎസ്‍സിയെ ന്യായീകരിച്ചെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു.
അതേസമയം അനു ഉൾപ്പെട്ടിരുന്ന 2019ൽ നിലവിൽ വന്ന 3205 അംഗ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് കേവലം 416 നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും കൊവിഡ് സാഹചര്യത്തിലും റാങ്ക് ലിസ്റ്റ് കാലാവധി 6 മാസമെങ്കിലും നീട്ടണമെന്ന ആവശ്യം പിഎസ്‍സി അംഗീകരിക്കാതിരുന്നതുമാണ് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.
Discussion about this post