കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും മറ്റ് അഞ്ച് പ്രതികളെയും വീണ്ടും ചോദ്യംചെയ്യാൻ അനുമതി തേടി എൻ.ഐ.എ. സ്വപ്നയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്. സ്വപ്നയ്ക്കും മറ്റു അഞ്ച് പ്രതികൾക്കുമെതിരേ എൻ.ഐ.എ. കോടതി പ്രൊഡക്ഷൻ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
അതിനിടെ, സ്വപ്ന സുരേഷിനെയും റമീസിനെയും ഒരേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ വിവാദം തുടരുകയാണ്. സംഭവത്തിൽ ജയിൽ വകുപ്പ് ജയിൽ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
നേരത്തെ ആറ് ദിവസം ആശുപത്രിയിൽ കഴിഞ്ഞ സ്വപ്നയെ കഴിഞ്ഞദിവസമാണ് നെഞ്ചുവേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അരമണിക്കൂറിനകം മറ്റൊരു പ്രതിയായ റമീസിനെ വയറുവേദനയെന്ന് പറഞ്ഞും ആശുപത്രിയിലെത്തിച്ചു. ഇതിൽ ദുരൂഹതകളുണ്ടെന്നാണ് സംശയം. സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊബൈൽ ഫോൺ വിവരങ്ങൾ എൻ.ഐ.എ. അടക്കം പരിശോധിച്ചേക്കുമെന്നാണ് സൂചന.
Discussion about this post