കൊൽക്കത്ത : ഹിന്ദു പൂജാരിമാർക്ക് മാസം 1,000 രൂപ സ്റ്റൈപ്പൻഡ് പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് 2021 – ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മമതാ ബാനർജിയുടെ ഈ പ്രഖ്യാപനം. ഒരുപാട് കാലങ്ങളായി സംസ്ഥാനത്തെ ഹിന്ദു പൂജാരിമാർ സ്റ്റൈപ്പൻഡ് ആവശ്യപ്പെടുന്നുണ്ടെന്നും ഇപ്പോൾ അവരുടെ ആവശ്യം അംഗീകരിക്കാൻ സംസ്ഥാനം തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി ഇന്നലെ സെക്രട്ടറിയേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
മമത ബാനർജി പ്രഖ്യാപിച്ചതനുസരിച്ച് പശ്ചിമബംഗാളിലെ എണ്ണായിരത്തോളം പൂജാരിമാർക്കാണ് മാസം സ്റ്റൈപ്പൻഡ് ലഭിക്കാൻ പോകുന്നത്. മാത്രമല്ല, സ്വന്തമായി വീടില്ലാത്ത ഹിന്ദു പൂജാരിമാരെ ബംഗാൾ ഹൗസിംഗ് സ്കീമിൽ ഉൾപ്പെടുത്തി അവർക്ക് വീട് നിർമിച്ചു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മാസം ഒന്നോ രണ്ടോ പൂജകൾ മാത്രം ലഭിക്കുന്ന പൂജാരിമാർക്ക് ഒരു വീട് സ്വന്തമാക്കാൻ കഴിയുകയില്ലെന്ന യാഥാർത്ഥ്യം മനസിലാക്കിക്കൊണ്ട് അവരെ ബംഗ്ലാ ആവാസ് യോജനയിൽ ഉൾപ്പെടുത്തുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി.
Discussion about this post