തിരുവനന്തപുരം: കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ ഈ മാസം 20 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം ഒൻപതിനായിരുന്നു ആറന്മുളയിൽ വെച്ച് പ്രതി നൗഫൽ നീചകൃത്യം ചെയ്തത്.
പ്രതി ഓടിച്ചിരുന്ന ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം കൊവിഡ് രോഗിയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ പന്തളത്തെത്തിച്ചത്. ഈ സമയത്ത് പെൺകുട്ടി ആംബുലൻസിൽ തനിച്ചായിരുന്നു. പെൺകുട്ടിയെ തനിച്ച് കിട്ടാൻ വേണ്ടിയാണ് അടൂരിൽ നിന്നും പന്തളത്തേക്ക് എത്താൻ എളുപ്പമാണന്നിരിക്കെ പ്രതി മനപ്പൂര്‍വ്വം കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ പന്തളത്തേക്ക് കൊണ്ടു വന്നത്.
ആറന്മുളയിലെ ഒരു മൈതാനത്ത് വെച്ചാണ് നൗഫൽ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. കൊവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക കൂടി ആംബുലൻസിൽ ഉണ്ടാകണമെന്ന നിര്‍ദ്ദേശം നിലനിൽക്കേയാണ് ആറന്മുളയിൽ രാത്രി ആംബുലൻസ് ഡ്രൈവര്‍ തനിച്ച് രോഗിയുമായി സഞ്ചരിച്ചത്. ഇതിൽ ആരോഗ്യ വകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
Discussion about this post