കൊച്ചി: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്ത മലയാളി ഭീകരൻ സുബഹാനി ഹാജാ മൊയ്തീനെതിരെ എൻ ഐ എ കോടതി വെള്ളിയാഴ്ച വിധി പറയും. കേസിൽ കൊച്ചിയിലെ എൻഐഎ കോടതിയാണ് വിധി പറയുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്ത ശേഷം രാജ്യത്ത് തിരിച്ചെത്തിയ ഏക വ്യക്തിയാണ് മലയാളിയായ സുബഹാനി ഹാജാ മൊയ്തീൻ.
തമിഴ്നാട് തിരുനെൽവേലിയിൽ താമസിക്കുന്ന സുബഹാനി ഹാജ തൊടുപുഴ സ്വദേശിയാണ്. കനകമല തീവ്രവാദ കേസിലും സുബഹാനി ഹാജ മൊയ്തീൻ പ്രതിയാണ്.
2015ൽ ഇറാഖിൽ പരിശീലനം നേടിയ ഇയാൾ പാരീസ് ഭീകരാക്രമണ കേസിലെ പ്രതികളുമായി സമ്പർക്കം പുലർത്തിയിരുന്നതായി എൻ ഐ എ കണ്ടെത്തിയിരുന്നു. മൊസൂളിലും റാഖയിലും മറ്റ് മലയാളി ഭീകരന്മാർക്ക് സുബഹാനി ഹാജാ മൊയ്തീൻ പരിശീലനം നൽകിയിരുന്നു. 2015 ഏപ്രിൽ മാസത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ലെബനൻ, ഫ്രാൻസ്, യുകെ, യൂറോപ്പ്, ജർമ്മനി, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരന്മാർക്കൊപ്പം തുർക്കി നഗരമായ ഉർഫയിൽ നിന്നും ഇറാഖിലേക്ക് ഇയാൾ നുഴഞ്ഞു കയറുകയായിരുന്നു.
അബു സുലൈമാൻ അൽ ഫ്രാൻസീസി എന്ന ഐ എസ് നേതാവിന് കീഴിൽ ഉമർ ഇബ്നു ഖതാബ് ഖതീബ എന്ന സംഘത്തിലാണ് ഇയാൽ പരിശീലനം നേടിയത്. പാരീസ് ഭീകരാക്രമണ കേസിൽ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ ഭീകരൻ മുഹമ്മദ് ഘനി ഉസ്മാൻ ഇയാളുടെ സംഘാംഗമായിരുന്നു.
Discussion about this post