നടൻ ടിനി ടോം, നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളും കേസുകളുടെ യഥാർഥ നിജസ്ഥിതിയും തുറന്നുപറഞ്ഞ് അൻസിബയുടെ അഭിഭാഷകൻ അഡ്വ. ഫിർദോസ് രംഗത്ത്. സിനിമയിലെ ചില പ്രമുഖരുടെ ഇടപെടലുകൾ കാരണം അൻസിബയുടെ പരാതികൾ യാതൊരു അന്വേഷണവുമില്ലാതെ തള്ളിക്കളയാൻ പോലീസ് ശ്രമിച്ചുവെന്നും എന്നാൽ ശക്തമായ നിയമപോരാട്ടത്തിനൊടുവിൽ ടിനി ടോമിനെതിരെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ടിനി ടോം വെറുമൊരു ആയുധം മാത്രമാണെന്നും ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നതിന് പിന്നിൽ നടി ശ്വേത മേനോനും മലയാള സിനിമയിലെ മറ്റൊരു പ്രമുഖ നടനുമാണെന്ന ഗുരുതര ആരോപണവും അഭിഭാഷകൻ ഉന്നയിച്ചു.
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും അനാവശ്യവും മോശവുമായ കാര്യങ്ങൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചതിനാണ് നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ അൻസിബ പോലീസിൽ പരാതി നൽകിയത്. ഈ പരാതിയിന്മേൽ കൃത്യമായ നടപടിയെടുക്കാതെ ഒളിച്ചുകളി നടത്തിയ പാലാരിവട്ടം സ്റ്റേഷനിലെ വനിതാ എസ്ഐക്കെതിരെയും അൻസിബ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. നിലവിൽ ലക്ഷ്മിപ്രിയയ്‌ക്കെതിരെയുള്ള പരാതി എറണാകുളം സെൻട്രൽ എസിപിക്ക് ഫോർവേഡ് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണറുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് അഡ്വ. ഫിർദോസ് വ്യക്തമാക്കി.
മുൻപ് പാലാരിവട്ടം സ്റ്റേഷനിലായിരുന്ന അന്വേഷണമാണ് പോലീസിന്റെ ഒത്തുകളി ആക്ഷേപങ്ങൾക്ക് പിന്നാലെ ഇപ്പോൾ എസിപിയുടെ പരിധിയിലേക്ക് മാറ്റിയിരിക്കുന്നത്. ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്.ഐക്കും എതിരെ നൽകിയ ഹർജിയിൽ വരും ശനിയാഴ്ച അൻസിബയുടെ രഹസ്യമൊഴി (Statement) എടുക്കാൻ കോടതി നിശ്ചയിച്ചിട്ടുണ്ട്. കേസിൽ കോടതിയുടെ ഭാഗത്തുനിന്നും വളരെ പോസിറ്റീവായ സമീപനമാണുള്ളതെന്നും കൃത്യമായ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അൻസിബയുടെ നിയമവിദഗ്ദ്ധർ പ്രതികരിച്ചു.












