ന്യൂഡൽഹി : തൊഴിലുറപ്പ് തൊഴിലാളികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൂടുതൽ വിപുലമായ രീതിയിൽ നടപ്പിലാക്കുന്ന ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ, ആജീവിക മിഷൻ’ (VB-G RAM G) എന്ന പുതിയ പദ്ധതി പ്രകാരം തൊഴിലുറപ്പ് വേതനം വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു. ഇതോടെ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിദിന വേതനം 401 രൂപയായി ഉയർന്നപ്പോൾ, ഇതുവരെ ഒരു സാമ്പത്തിക വർഷം നൽകിയിരുന്ന 100 തൊഴിൽ ദിനങ്ങൾ എന്നത് 125 ആയി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു.
നേരത്തെ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിദിനം 298 രൂപ എട്ട് പൈസയായിരുന്നു ദേശീയ ശരാശരി വേതനം. പുതിയ പദ്ധതി നിലവിൽ വന്നതോടെ ഇത് 327 രൂപ നാല് പൈസയായി വർദ്ധിച്ചു. സംസ്ഥാനങ്ങൾക്കനുസരിച്ച് വേതനത്തിൽ മാറ്റമുണ്ടാകുന്നതിനാലാണ് കേരളത്തിൽ ഇത് 401 രൂപയായി ലഭിക്കുന്നത്. പദ്ധതിയിലെ വേതന നിരക്ക് നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം കേന്ദ്ര സർക്കാരിനാണെന്നും സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ ഇടപെടാനാകില്ലെന്നും പുതിയ വ്യവസ്ഥകൾ വ്യക്തമാക്കുന്നു. ഗ്രാമീണ വികസനത്തിനും വികസിത ഭാരത സൃഷ്ടിക്കും ഊന്നൽ നൽകിക്കൊണ്ട്, തൊഴിലുറപ്പ് പ്രവൃത്തികളെ ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നിങ്ങനെ പ്രധാനമായും നാല് വിഭാഗങ്ങളായി തികച്ചും ശാസ്ത്രീയമായ രീതിയിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.
പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തൊഴിലാളികളുടെ മുൻകാല ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുമായി വിപുലമായ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയതായി ആരംഭിച്ച കേന്ദ്രീകൃത പോർട്ടൽ വഴി തൊഴിലാളികൾക്ക് രാജ്യത്ത് എവിടെയിരുന്നും ജോലി ആവശ്യപ്പെടാൻ സാധിക്കും. ജോലി ആവശ്യപ്പെട്ട് 15 ദിവസത്തിനകം തൊഴിൽ നൽകണമെന്നാണ് കർശന വ്യവസ്ഥ. നിർദ്ദിഷ്ട സമയത്തിനകം തൊഴിൽ നൽകാൻ സാധിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ തൊഴിലാളിക്ക് തൊഴിലില്ലായ്‌മ വേതനം നൽകേണ്ടിവരും. കൂടാതെ, തൊഴിലാളികളുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് ആഴ്ചാടിസ്ഥാനത്തിലോ പരമാവധി 15 ദിവസത്തിനകമോ കൂലി നേരിട്ട് കൈമാറണം. വേതനം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ പ്രതിദിനം 0.05 ശതമാനം നിരക്കിൽ തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ വേഗത്തിൽ എത്തിച്ചേരാൻ പുതിയ മാറ്റങ്ങൾ സഹായകമാകുമെന്നാണ് വിലയിരുത്തൽ.












