തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ആവർത്തിച്ച് ബിജെപി. മുഖ്യമന്ത്രി ഉൾപ്പെടെ ആരോപണവിധേയനായ സംഭവത്തിൽ വിജിലൻസ് അന്വേഷണമല്ല വേണ്ടതെന്നും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ക്ലീൻ ചിറ്റ് എഴുതി വാങ്ങാൻ വേണ്ടിയാണെന്നും ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണം. ലൈഫ് മിഷൻ അഴിമതിയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി വകുപ്പ് മന്ത്രിയും ആണ്. ധനമന്ത്രി ഇതിൽ സാക്ഷി ആണ്. ഇത്രയേറെ വിവാദമുണ്ടായിട്ടും കരാർ പുറത്ത് വിടാൻ സർക്കാർ തയ്യാറായിട്ടില്ല. അനുബന്ധ കരാർ ഉണ്ടോ എന്ന് വകുപ്പ് മന്ത്രിയും മിണ്ടുന്നില്ലെന്നും എം.ടി.രമേശ് ചൂണ്ടിക്കാട്ടി.
ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ട്. പദ്ധതിയിൽ കമ്മീഷൻ ആർക്ക് ഒക്കെ പോയി എന്നത് മുഖ്യമന്ത്രിക്ക് അറിയാം. പദ്ധതി അടിമുടി ദുരൂഹമാണ്. അതിനാൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസി തന്നെ വേണമെന്നും രമേശ് ആവശ്യപ്പെട്ടു. നിബന്ധനകളോടെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്ന മറ്റൊരു മുഖ്യമന്ത്രിയെ ഇതുവരെ കേരളത്തിൽ കണ്ടിട്ടില്ല. ഓരോ ചാനലിലും ഓരോ കാര്യങ്ങൽ പറയുകയാണെന്നും രമേശ് പരിഹസിച്ചു. ഒക്ടോബർ 2 നു 20000 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിൽപ്പ് സമരം നടത്തും. ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിൽ പ്രതിഷേധം നടത്തുമെന്നും രമേശ് വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ട മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും എം.ടി.രമേശ് പറഞ്ഞു. സി ആപ്റ്റിൽ വന്ന പാർസലിനെക്കുറിച്ച് അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്. ആ സംശയം ജലീലിനെക്കുറിച്ചും ഉണ്ട്. മന്ത്രി പറയുന്ന എല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്.
ജലീലിന്റെ രാജി വേണ്ട എന്ന സിപിഐയുടെ നിലപാട് വിചിത്രമാണെന്നും എം ടി രമേശ് പ്രസ്താവിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കയി കടുത്ത നിലപാട് എടുത്ത സിപിഐ ക്ക് ജലീലിന്റെ കാര്യത്തിൽ മറ്റൊരു നിലപാട് ആണ്. ജലീലിനെ എന്തിനാണ് സംരക്ഷിക്കുന്നത് എന്ന് സിപിഐ വ്യക്തമാക്കണം. ഇപി ജയരാജന്റേയും ശശീന്ദ്രന്റേയും കാര്യത്തിൽ മറ്റൊരു നിലപാട് ആയിരുന്നു സിപിഐക്ക്. ജലീൽ രാജിവെച്ചാൽ എല്ലാ അന്വേഷണവും മുഖ്യമന്ത്രി യിലേക്ക് എത്തും. അതിന് കവചം തീർക്കാൻ ആണ് കാനം രാജേന്ദ്രനെ കൂടി കൂട്ടുപിടിക്കുന്നതെന്നും രമേശ് പരിഹസിച്ചു.
അതേസമയം ലൈഫ് മിഷൻ അഴിമതിയിലും ജലീലിന്റെ രാജിക്കാര്യത്തിലും ഇടത് മുന്നണിയും സർക്കാരും മൗനം തുടരുകയാണ്.
Discussion about this post