ചെന്നൈ: മഹാഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ദീപ്തസ്മരണയായി. ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ ചെന്നൈ നഗരാതിർത്തിയിലെ താമരൈപക്കത്തെ ഫാം ഹൗസിൽ നടന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍.
എസ് പി ബിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാമേഖലയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരുമാണ് റെഡ് ഹില്‍സില്‍ എത്തിയത്. ഇന്നലെ കോടമ്പാക്കത്തെ വീട്ടില്‍ മൃദേഹം പൊതുദർശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. ആദരാഞ്ജലി അര്‍പ്പിക്കാന്‍ 150 പേരെ വീതമാണ് പൊലീസ് പ്രദേശത്തേക്ക് രാവിലെ മുതല്‍ കടത്തിവിട്ടിരുന്നത്. രാവിലെ 10.20 നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍ എസ് പി ചരണിന്‍റെ നേതൃത്വത്തില്‍ സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.
കൊവിഡ് ബാധയെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ന്യൂമോണിയ ബാധിതനായ അദ്ദേഹത്തെ ഓഗസ്റ്റ് 14ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം നാലിന് നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യനില കൂടുതല്‍ വഷളായതോടെ ഹൃദയാഘാതം സംഭവിച്ചു. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post