മലപ്പുറം: ചികിത്സ വൈകിയതിനാൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി കുട്ടികളുടെ പിതാവ് എൻ സി മുഹമ്മദ് ഷരീഫ്. സംഭവം നടന്നത് യുപിയിൽ അല്ല മലപ്പുറത്തും കോഴിക്കോടുമാണെന്ന് അദ്ദേഹം പറഞ്ഞു. യുവതിക്ക് 14 മണിക്കൂർ ചികിത്സ വൈകിയതിനെ തുടർന്നാണ് ഇരട്ടക്കുട്ടികൾ മരിച്ചത്.
‘പ്രസവ വേദനയാൽ കരയുന്ന പ്രിയതമയ്ക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? ഗർഭ പാത്രത്തിന്റെ ഉളളിൽ നിന്ന് ആരംഭിച്ച് ഗർഭാശയമുഖം കടന്ന് യോനിയിലേക്ക് വരുന്ന അതികഠിനമായ വേദന അനുഭവിക്കുമ്പോഴും അവളെ ചികിത്സിക്കാൻ തയ്യാറാകാത്ത ആശുപത്രികളെ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഗർഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ പോലും നീ കോവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിർത്തുമ്പോഴുള്ള മനോവിഷമം എത്രയാകും?‘ മുഹമ്മദ് ഷരീഫ് ചോദിക്കുന്നു.
അതികഠിനമായ വേദന അനുഭവിച്ച് ലേബർ റൂമിൽ ഭയപ്പാടോടെ കഴിയുമ്പോൾ നീ തികയാതെ പ്രസവിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞാൽ വേദനിക്കാത്തവരുണ്ടാകുമോ? ഇതെല്ലാം തന്റെ ഭാര്യ അനുഭവിച്ചുവെന്നും സർക്കാർ ആശുപത്രിയിൽ നിന്ന് പോലും നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഒൻപത് മാസം ഗർഭിണിയായ അവൾക്ക് ചികിത്സ ലഭ്യമാകാൻ മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വന്നു. ഇത് യുപിയിൽ അല്ല. മലപ്പുറത്തും കോഴിക്കോടുമാണെന്നും ആത്മരോഷത്തോടെ അദ്ദേഹം പറയുന്നു.
14 മണിക്കൂർ ചികിത്സ വൈകിയതിനെ തുടർന്ന് മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി എന്‍.സി.മുഹമ്മദ് ഷരീഫ്, പുളിയക്കോട് മേൽമുറി ഷഹ്‌ല തസ്നി ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4ന് പ്രസവവേദനയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ച ഷഹ്‌ലയെ നിലവിൽ കോവിഡ് രോഗിയല്ലെന്ന് പറഞ്ഞ് കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് രേഖകൾ കൈമാറിയത് രാവിലെ 11നാണ്. കോഴിക്കോട് എത്തിച്ചപ്പോഴേക്കും ഡോക്ടർമാർ പോയെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
എന്നാൽ നേരത്തെ കോവിഡ് രോഗിയായിരുന്നു എന്ന കാരണം കൊണ്ട് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയും മടക്കി അയച്ചു. മറ്റൊരു സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ആർടിപിസി ആർ പരിശോധന ഫലം ആവശ്യപ്പെട്ട് പ്രവേശനം നൽകിയില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ സിസേറിയൻ നടത്തിയെങ്കിലും ഇരട്ടക്കുട്ടികൾ മരിച്ചിരുന്നു. സിസേറിയനു പിന്നാലെ അമിത രക്തസ്രാവത്തെ തുടർന്ന് ഷഹ്‌ല തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു.
സംഭവം വിവാദമായതോടെ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനുമെതിരെ ശക്തമായ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത് വന്നു. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ദാരുണസംഭവത്തിന് കാരണമെന്നാണ് വിമർശനം ഉയരുന്നത്. ആരോഗ്യ വകുപ്പിന്റെ ക്രൂരതയാണ് ഇരട്ടക്കുട്ടികളുടെ ജീവൻ പൊലിയാൻ കാരണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എംഎൽഎ ആരോപിച്ചു. ഇതാണോ നിങ്ങളുടെ നമ്പർ 1 എന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post