തൃശൂർ: അന്തിക്കാട് ബിജെപി പ്രവർത്തകൻ നിധിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം സിപിഎം പ്രവർത്തകരെന്ന് ബിജെപി. കൊലപാതകത്തിനിടെ പരുക്കേറ്റ കൊലയാളി സംഘത്തിലെ സനലിനെ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സനലായിരുന്നു അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. സനൽ സിപിഎം റെഡ് വൊളന്റിയർ ആയി സിപിഎം സമ്മേളനത്തിൽ പങ്കെടുത്തതിന്റെ രേഖകൾ ബിജെപി ജില്ലാ നേതൃത്വം പുറത്തു വിട്ടു.
കൊലയാളി സംഘത്തിലെ നാലുപേർ ഒളിവിലാണ്. താന്ന്യം സ്വദേശിയായ ശ്രീരാഗിനെ ഇന്നു രാവിലെ പൊലീസ് കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. മണലൂര്‍ സ്വദേശി വിനായകന്‍, താന്ന്യം സ്വദേശി അഖില്‍, മണലൂര്‍ സ്വദേശികളായ സായിഷ്, സന്ദീപ് എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റുപ്രതികൾ. പൊലീസ് തിരയുന്ന പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണെന്നു വാർത്താസമ്മേളനത്തിൽ ബിജെപി നേതാക്കൾ വ്യക്തമാക്കി.
നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കും സിപിഎം ബന്ധമുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. അറസ്റ്റിലായ സുജയകുമാര്‍ മുഖ്യന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.സി.മൊയ്തീന്റെയും ചിത്രങ്ങള്‍ ഷെയർ ചെയ്തതിന്റെ സൈബർ രേഖകളും ബിജെപി പുറത്തു വിട്ടു.
Discussion about this post