ന്യൂഡൽഹി : അടൽ തുരങ്കത്തിനു തൊട്ടുപിന്നാലെ സോജിലാ തുരങ്ക നിർമ്മാണമാരംഭിച്ച് കേന്ദ്രസർക്കാർ. ദുർഘടമായ ദ്രാസ് മേഖലയിൽ, സോജില്ലാ ചുരത്തിലാണ് തുരങ്ക നിർമാണം നടത്തുന്നത്. കാർഗിലിനെയും ശ്രീനഗറിനെയും തമ്മിൽ ബന്ധിപ്പിക്കാനാണ് പുതിയ തുരങ്കത്തിന്റെ നിർമ്മാണം കേന്ദ്രസർക്കാർ ആരംഭിച്ചത്.
14.2 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ നിർമ്മാണം ദേശീയ ഹൈവേ അതോറിറ്റി ഇന്ന് ആരംഭിക്കും. നാഷണൽ ഹൈവേ ഒന്നിന്റെ ഭാഗമാണ് സോജില്ലാ തുരങ്കം. സാധാരണഗതിയിൽ ചുരം കടക്കാൻ മൂന്നു മണിക്കൂർ എടുക്കുന്ന സമയം തുരങ്കത്തിന്റെ വരവോടെ ഗണ്യമായി കുറയുമെന്നാണ് പ്രതിരോധ വിദഗ്ധർ അവകാശപ്പെടുന്നത്. നിയന്ത്രണ രേഖയുടെ വളരെ അടുത്തു കിടക്കുന്ന പ്രദേശമായതിനാൽ, ഭീകരവാദികളുടെ കനത്ത ആക്രമണ ഭീഷണി നേരിടുന്ന മേഖലയാണിത്.
അടൽ തുരങ്കത്തിനു തൊട്ടുപിന്നാലെ, ഇത്രയും തന്ത്രപ്രധാന മേഖലയിൽ നടക്കുന്ന തുരങ്ക നിർമാണം, ഗതാഗതത്തിനും ഉപരി സൈനിക നീക്കത്തിന് സർക്കാർ പ്രാധാന്യം കൊടുക്കുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 1948-ൽ, പാകിസ്ഥാന്റെ കയ്യിൽ നിന്നും ഓപ്പറേഷൻ ബൈസൺ എന്ന വിജയകരമായ സൈനിക നീക്കത്തിലൂടെ പിടിച്ചെടുത്തതാണ് ഈ മേഖല. കനത്ത മഞ്ഞുവീഴ്ചയും തുടരെത്തുടരെയുള്ള മഞ്ഞിടിച്ചിലും നിമിത്തം, വർഷത്തിൽ ഏഴ് മാസവും അടഞ്ഞു കിടക്കുന്ന സോജിലാ ചുരത്തിലൂടെയുള്ള ഗതാഗതം, തുരങ്ക നിർമ്മാണത്തോടെ പഴങ്കഥയാവും. 2018 മെയ് മാസത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുരങ്കപാതയുടെ നിർമാണം ഉദ്ഘാടനം ചെയ്തത്.
Discussion about this post