തായ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു-മായി ഇന്ത്യ ടുഡേ നടത്തിയ അഭിമുഖത്തിനെതിരെ പ്രതിഷേധവുമായി ചൈന. ചൈനയുടെ ‘ഏകീകൃത ചൈന നയം’ ലംഘിച്ചെന്നാരോപിച്ച് ഡൽഹിയിലുള്ള ചൈനീസ് എംബസി പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു.
കത്തിലൂടെയാണ് ചൈനീസ് എംബസി പ്രസ്സ് കൗൺസിലറായ ജി റോങ് ശക്തമായ പ്രാതിനിധ്യവും പ്രതിഷേധവും രേഖപ്പെടുത്തിയത്. തായ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു -മായി അഭിമുഖം നടത്തിയതിലൂടെ ഇന്ത്യ ടുഡേ വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്ന് കത്തിൽ ചൈനീസ് എംബസി സൂചിപ്പിക്കുന്നു. കൂടാതെ, ലോകത്ത് ഒരൊറ്റ ചൈനയേ ഉള്ളുവെന്നും ആ ചൈനയെ പ്രതിനിധീകരിക്കുന്നത് ഗവണ്മെന്റ് ഓഫ് ദി പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയാണെന്നും കത്തിൽ വിശദമാക്കിയിട്ടുണ്ട്.
തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് രാജ്യം അവകാശപ്പെടുന്നത്. ‘ഏകീകൃത ചൈന നയം’ ലംഘിച്ചതിലൂടെ ഇന്ത്യക്കാർക്ക് തെറ്റായ സന്ദേശം നൽകുകയാണ് ഇന്ത്യ ടുഡേ ചെയ്തതെന്ന് ചൈനീസ് എംബസി ആരോപിച്ചു. നേരത്തെ, ഇന്ത്യൻ മാധ്യമങ്ങൾ ഏകീകൃത ചൈനാ നയം പിന്തുടരണമെന്നാവശ്യപ്പെട്ട് ചൈനീസ് മിഷൻ അയച്ച കത്തിന് ഇന്ത്യ കടുത്തമറുപടി നൽകിയിരുന്നു.
ഇന്ത്യ മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കുന്നൊരു രാജ്യമാണെന്നും ഇന്ത്യയിലെ മാധ്യമങ്ങൾ അവർ കാണുന്ന കാര്യങ്ങൾ അതേ രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്നുമാണ് അന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലത്തിന്റെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്.
Discussion about this post