തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റം തടയാൻ സംസ്ഥാനത്ത് സിപിഎം-കോൺഗ്രസ് ധാരണയുണ്ടെന്ന് കെ.സുരേന്ദ്രൻ.
ബീഹാറിലും ബംഗാളിലും നിലവിലുള്ള ഇടതുപക്ഷ കോൺഗ്രസ് സഖ്യം രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് യെച്ചൂരിയുടെ ഈ പ്രസ്താവനയെന്ന് കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
നൂറാം വർഷം ആഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി, നിലവിൽ അവരുടെ അവസ്ഥയെന്താണെന്ന് ആലോചിക്കണം. ശതാബ്ദിയാഘോഷിക്കുമ്പോൾ അവർ എവിടെയെത്തിയെന്ന് സീതാറാം യെച്ചൂരി ആത്മപരിശോധന നടത്തണം. കോൺഗ്രസുമായി സഖ്യം ചേരുമെന്ന് യെച്ചൂരിയുടെ പ്രസ്താവന മാത്രം മതി, നിലവിലെ അവരുടെ അവസ്ഥ മനസ്സിലാക്കാനെന്ന് കെ.സുരേന്ദ്രൻ പ്രസ്താവനയിൽ വെളിപ്പെടുത്തി.
ജമ്മുകശ്മീരിലെ മതമൗലികവാദികളുമായി പരസ്യസഖ്യത്തിലേർപ്പെട്ട ഇടതുപക്ഷം, കേരളത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാൻ ഏത് അഴിമതിക്കാരുമായും കൂട്ടുകൂടും. കൊല്ലത്തുള്ള ഐ.എൻ.ടി.യു.സി നേതാവിനെതിരായ 500 കോടിയുടെ അഴിമതിക്കേസിൽ, സി.ബി.ഐ നടപടിയെ സർക്കാർ എതിർത്തത് ഈ രഹസ്യധാരണയുടെ ഭാഗമാണ്. പാലരിവട്ടം പാലത്തിന്റെ അഴിമതി കേസ് അട്ടിമറിക്കാനുള്ള നീക്കം കേരളത്തിലെ ഇടത്-കോൺഗ്രസ്സ് സഖ്യത്തിന്റെ അടിസ്ഥാനശിലയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post