ബംഗളുരു : ഇറച്ചിക്കടയിൽ നിന്നും മോഷ്ടിച്ച കത്തിയുപയോഗിച്ച് ബംഗളുരു നഗരത്തിൽ അക്രമ പരമ്പര. ഗണേഷ് എന്ന മുപ്പതു വയസുകാരനായ യുവാവാണ് കോട്ടൺപേട്ടിൽ വഴിയിൽ കണ്ട 7 പേരെ കുത്തിയത്. ഇതിൽ ഒരാൾ മരണപ്പെടുകയും ആറു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇറച്ചിക്കടയിൽ നിന്നും ഇറച്ചി വാങ്ങിയതിനു ശേഷം അവിടത്തെ കത്തി മോഷ്ടിച്ചാണ് യുവാവ് അക്രമ പരമ്പര നടത്തിയത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഗണേഷിനെ അറസ്റ്റ് ചെയ്തു. അക്രമത്തിനുപയോഗിച്ച കത്തിയും പോലീസ് പിടിച്ചെടുത്തു. ഇന്ത്യൻ പീനൽ കോഡിലെ 302 (കൊലപാതകം), 307 (കൊലപാതക ശ്രമം) എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചാർജ് ചെയ്തിട്ടുള്ളത്. ഇയാൾ കത്തി മോഷ്ടിച്ചതിന്റെയും 7 പേരെ ആക്രമിച്ചതിന്റേയും കാരണം അവ്യക്തമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










