തിരുവനന്തപുരം : ഇനി മുതൽ പിന്നിലിരിക്കുന്നയാൾക്ക് ഹെൽമറ്റ് ഇല്ലെങ്കിലും ഇരുചക്ര വാഹനമോടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസൻസ് നഷ്ട്ടമാകും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് ഈ നടപടിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ എം.ആർ അജിത്കുമാർ അറിയിച്ചു.
പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റില്ലെങ്കിൽ നിയമത്തിൽ പരാമർശിച്ചിരിക്കുന്നത് 1000 രൂപയീടാക്കാനാണ്. എന്നാൽ, സംസ്‌ഥാന സർക്കാർ ഇത് 500 ആയി കുറച്ചിട്ടുണ്ട്. അതേസമയം, മൂന്നുമാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല. പിഴയടച്ചാലും ഡ്രൈവറെ റിഫ്രഷർ കോഴ്‌സിനു അയക്കാനും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നിയമപ്രകാരം സാധിക്കും.
നേരത്തെ, ഈ വ്യവസ്ഥകളെല്ലാം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നടപ്പിലാക്കിയിരുന്നുവെന്നും അപ്പോൾ, ഹെൽമറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകടമരണ നിരക്ക് 40 ശതമാനത്തോളം കുറയുകയും ചെയ്തുവെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ കൂട്ടിച്ചേർത്തു.
Discussion about this post