പാരീസ്: മതാന്ധതക്കെതിരെ രണ്ടും കൽപ്പിച്ച് ഫ്രാൻസ്. പ്രണയബന്ധത്തിന്റെ പേരിൽ പെൺകുട്ടിയുടെ തല മൊട്ടയടിച്ച മുസ്ലീം കുടുംബത്തെ നാടുകടത്തി. പതിനേഴ് വയസ്സുകാരിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് ഫ്രാൻസിൽ നിന്നും നാടുകടത്താൻ കോടതി ഉത്തരവിട്ടത്.
ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഇരുപതുവയസ്സുകാരനുമായി മുസ്ലീം മതവിഭാഗക്കാരിയായ പെൺകുട്ടി പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള വിവാഹത്തിന് പെൺകുട്ടിയുടെ കുടുംബം വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. പ്രകോപിതരായ ബന്ധുക്കൾ പെൺകുട്ടിയെ കൂട്ടം ചേർന്ന് മര്‍ദിക്കുകയും തലമൊട്ടയടിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. യുവാവിന്റെ വീട്ടുകാര്‍ അറിയിച്ചത് പ്രകാരം പോലീസ് എത്തിയാണ് ക്രൂരമായ മര്‍ദനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ വാരിയെല്ലിന് പൊട്ടലും ശരീരത്തില്‍ നിരവധി മുറിവുകളുമുണ്ട്.
അതിക്രമത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെയുള്ള അതിക്രമം ഗുരുതരമായ കുറ്റമായതിനാൽ പ്രതികളെ ഫ്രാൻസിൽ നിന്ന് പുറത്താക്കാൻ ബെസാന്‍കോണ്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടെ രക്ഷിതാക്കളും സഹോദരങ്ങളും ഉൾപ്പെടെയുള്ളവർ ഫ്രാൻസിന് പുറത്താകും.
അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടിയുടെ സംരക്ഷണം ഫ്രാൻസിലെ സാമൂഹ്യസംഘടനകൾ ഏറ്റെടുക്കുമെന്നും പ്രായപൂർത്തിയാകുമ്പോൾ പെൺകുട്ടിയുടെ തീരുമാനം അംഗീകരിക്കാൻ ഒപ്പം നിൽക്കുമെന്നും ഫ്രഞ്ച് പൗരത്വവകുപ്പ് സഹമന്ത്രി മാര്‍ലെന ഷിയാപ്പ വ്യക്തമാക്കി.
Discussion about this post