തിരുവനന്തപുരം : ഓണക്കാലത്തു നടത്തിയ ജൈവ പച്ചക്കറി കൃഷി പദ്ധതി വിജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ സിപിഎം ശീതകാലപച്ചക്കറി കൃഷിയിലേക്ക് ചുവടുവെയ്ക്കുന്നു. ശബരിമല സീസണ്‍ ആയതിനാല്‍ പച്ചക്കറിയുടെ ആവശ്യകത വര്‍ധിക്കുമെന്നതു മുന്നില്‍ക്കണ്ടാണു പദ്ധതി. തദ്ദേശ തിരഞ്ഞെടുപ്പു സമയമായതിനാല്‍ പരസ്യപ്രചാരണങ്ങളില്ലാതെയായിരിക്കും പദ്ധതി നടപ്പാക്കുക. ജൈവകൃഷി വ്യാപിപ്പിക്കാന്‍ സന്നദ്ധ സാങ്കേതികസമിതികള്‍ രൂപവല്‍ക്കരിക്കാനും പാര്‍ട്ടി തീരുമാനിച്ചു.
സിപിഎമ്മിന്റെ സമീപകാലത്തെ ഏറ്റവും ഫലപ്രദമായ ജനകീയ ഇടപെടലുകളിലൊന്നായാണു പാര്‍ട്ടി ജൈവ പച്ചക്കറി പ്രചാരണ പരിപാടിയെ കാണുന്നത്. 1500 ഏക്കറില്‍ പച്ചക്കറി കൃഷി നടത്താനാണു പാര്‍ട്ടി ലക്ഷ്യമിട്ടതെങ്കിലും 2,500 ഏക്കറില്‍ കൃഷി നടന്നതായി പദ്ധതിക്കു നേതൃത്വം നല്‍കിയ ഡോ. തോമസ് ഐസക് എംഎല്‍എ പറഞ്ഞു. 15,000 ടണ്‍ പച്ചക്കറി പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ട് ഉല്‍പാദിപ്പിച്ചു. ഇതിനു പുറമെ, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളില്‍ നിന്നുള്ള ജൈവ പച്ചക്കറികളും ശേഖരിച്ചാണു 850 സ്റ്റാളുകള്‍ വഴി വില്‍പന നടത്തിയത്. 12 കോടി രൂപയാണു പച്ചക്കറി വില്‍പനയില്‍ നിന്നുള്ള വരുമാനം. ജൈവകര്‍ഷകര്‍ക്കു വിപണിവിലയുടെ 25 ശതമാനം അധികതുക നല്‍കിയാണു പച്ചക്കറി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളാണ് ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പാദിപ്പിച്ചത്. പാര്‍ട്ടി ഇടപെടല്‍ കേരളത്തില്‍ പൊതുവെ പച്ചക്കറി കൃഷി നടത്താനുള്ള താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഓണം വിപണിയില്‍ അയല്‍ സംസ്ഥാനത്തു നിന്നുള്ള പച്ചക്കറി വരവും വിലയും കുറഞ്ഞത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഓണക്കാലം കഴിഞ്ഞാല്‍ കേരളത്തില്‍ പച്ചക്കറിക്ക് ആവശ്യകത വര്‍ധിക്കുന്നതു മണ്ഡലകാലമായ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്താണ്. ഇതു മുന്നില്‍ക്കണ്ടാണു ശീതകാലപച്ചക്കറി കൃഷിയെന്ന ആശയം സിപിഎം മുന്നോട്ടുവയ്ക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പു സമയമായതിനാല്‍ പാര്‍ട്ടിയുടെ നേരിട്ടുള്ള പ്രചാരണപരിപാടിയുണ്ടാകില്ല. ഓണത്തിനു പച്ചക്കറി ഉല്‍പാദിപ്പിച്ച സംഘങ്ങളെല്ലാം ശീതകാലകൃഷിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും.
Discussion about this post