ക്വാലാലംപൂർ: ഫ്രാൻസിലുള്ളവരെ കൊലപ്പെടുത്താൻ മുസ്ലീങ്ങൾക്ക് അവകാശമുണ്ടെന്ന വിവാദ പ്രസ്താവനയുമായി മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ്. തന്റെ ബ്ലോഗിലാണ് മഹതിർ മുഹമ്മദ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും, എന്നാൽ, അതുപയോഗിച്ച് മറ്റൊരാളെ അപമാനിക്കാൻ പാടില്ലെന്നും മഹാദിർ മുഹമ്മദ് ബ്ലോഗിൽ കൂട്ടിച്ചേർക്കുന്നു.
ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർളി ഹെബ്ദോയിൽ മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതും തുടർന്ന് ഫ്രാൻസിൽ നടന്നുവരുന്ന ഭീകരവാദ പരമ്പരകളുമാണ് ബ്ലോഗിന്റെ പ്രമേയം. ഫ്രാൻസിലുള്ളവരെ കൊലപ്പെടുത്താൻ മുസ്ലീമുകൾക്ക് അവകാശമുണ്ടെന്ന് മുൻ മലേഷ്യൻ പ്രധാനമന്ത്രി ട്വിറ്ററിലും കുറിച്ചിട്ടുണ്ട്. അതേസമയം, പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചർ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകനെ യുവാവ് കൊലപ്പെടുത്തിയ സംഭവത്തെ അംഗീകരിക്കുന്നില്ലെന്നും രോഷത്തിന്റെ പുറത്ത് ഒരാൾ ചെയ്ത പ്രവർത്തിക്ക് ലോകം മുഴുവനും ഇസ്ലാം മതവിശ്വാസികളെയും ഇസ്ലാം മതത്തെയും കുറ്റപ്പെടുത്തുകയാണെന്നും മഹാദിർ മുഹമ്മദ് വാദിച്ചു.
അക്രമങ്ങളെ മഹത്വവൽകരിക്കുന്ന ഇത്തരത്തിലുള്ള സന്ദേശങ്ങൾ തങ്ങളുടെ നിയമങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ രംഗത്തു വന്നിരുന്നുവെങ്കിലും ട്വീറ്റ് സൈറ്റിൽ നിന്നും ഇതുവരെ നീക്കം ചെയ്തിട്ടില്ല.
Discussion about this post