ബെംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചതിന് അറസ്റ്റിലായ ബിനീഷിനെ 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. ബംഗളുരുവിലെ സിറ്റി സിവില്‍ കോടതിയുടേതാണ് ഉത്തരവ്.
മുന്‍പ് എന്‍ഫോഴ്സ്നെന്റ് കസ്റ്റഡിയില്‍ 4 ദിവസമാണ് കോടതി അനുവദിച്ചിരുന്നത്. എന്നാല്‍, ഇതില്‍ രണ്ട് ദിവസം ചോദ്യം ചെയ്യല്‍ നടന്നില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മാത്രമല്ല, ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചുകൊണ്ടുള്ള ആവശ്യം ബംഗളുരുവിലെ സിറ്റി സിവില്‍ കോടതി അംഗീകരിച്ചത്.
കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് ബെംഗലൂരു കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ബിനീഷിന്റെ അഭിഭാഷകരും നേരത്തെ തന്നെ കോടതിയില്‍ എത്തിയിരുന്നു.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കോടതിയെ അറിയിച്ചത്.
കഴിഞ്ഞ രണ്ടു ദിവസം ബിനീഷിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ചോദ്യം ചെയ്യല്‍ നടന്നില്ലെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്തു തവണ ഛര്‍ദിച്ചെന്നു ബിനീഷ് കോടതിയില്‍ പറഞ്ഞു. കടുത്ത ശാരീരിക അവശതയുണ്ടെന്നും ബിനീഷ് അറിയിച്ചു.
അതിനിടെ ബിനീഷ് കോടിയേരിയെ കാണാന്‍ ഇഡി ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കാത്തതിനെതിരെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കില്ല. നവംബര്‍ അഞ്ചിന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.
Discussion about this post