അങ്കാറ: തുർക്കി ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വൻ ഭൂചലനത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്ന് 91 മണിക്കൂറുകൾക്കു ശേഷമാണ് അയ്ഡ ഗെസ്ഗിൻ എന്ന മൂന്നു വയസ്സുകാരി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
തുർക്കിയിലെ ഇസ്മിർ നഗരത്തിലാണ് സംഭവം. തുർക്കിയിൽ ഭൂകമ്പം നടന്നതിനു ശേഷം, തൊണ്ണൂറ്റിയൊന്നാം മണിക്കൂറിൽ ഞങ്ങളൊരു അത്ഭുതത്തിന് സാക്ഷിയായെന്ന് സംഭവത്തെക്കുറിച്ച് ഇസ്മിർ മേയർ ടുൺക് സോയെർ ട്വിറ്ററിൽ കുറിച്ചു. കുട്ടിയെ രക്ഷപ്പെടുത്തുന്ന ചിത്രവും മേയർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ മാറ്റുന്നതിനിടെ രക്ഷാപ്രവർത്തകർ കുട്ടിയുടെ കരച്ചിൽ കേൾക്കുകയായിരുന്നുവെന്നും തുടർന്ന് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്താനായതെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നസ്രത് അക്സോയ് പറഞ്ഞു.
റിക്ടർ സ്കെയ്ലിൽ ഏഴുവരെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രാജ്യത്ത് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഭൂചലനത്തിൽ 91 പേർ മരണപ്പെടുകയും 994 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുർക്കിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സമയം കൂടും തോറും ആളുകളെ ജീവനോടെ പുറത്തെത്തിക്കാനുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നുണ്ടെങ്കിലും കുഞ്ഞു അയ്ഡയുടെ അത്ഭുതകരമായ രക്ഷപ്പെടൽ പോലുള്ള സംഭവങ്ങൾ രാജ്യത്തിനു ആശ്വാസം നൽകുന്നുണ്ട്.
Discussion about this post