സംവിധായകൻ സനൽകുമാർ ശശിധരൻ തന്റെ സഹോദരിയുടെ മരണത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിരൽചൂണ്ടുന്നത് ഇപ്പോഴും സജീവമായി തുടരുന്ന അവയവ മാഫിയയുടെ ഉള്ളറകളിലേക്കാണ്. കോവിഡ് ഭേദമായി വീട്ടിലെത്തിയതിനു ശേഷം പെടുന്നനെ മരിച്ച തന്റെ അച്ഛന്റെ സഹോദരിയുടെ മകളുടെ കരൾ ആരുമറിയാതെ വിറ്റുവെന്നും പോസ്റ്റ്മോർട്ടം നടത്താതെ പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം ദഹിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നും സനൽ കുറിപ്പിൽ പറയുന്നു.
ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് മൃതദേഹമുള്ളത്. പോസ്റ്റുമോർട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിക്കുന്നതിലൂടെ തെളിവ് നശിപ്പിക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് സനൽ ചൂണ്ടിക്കാട്ടി. കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ടുകൾ വന്നതോടെ തെളിവുകൾ നശിപ്പിക്കാൻ വളരെ എളുപ്പമാണെന്നും കരളാണോ അതോ മറ്റേതെങ്കിലും അവയവങ്ങൾ വിറ്റിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നും സനൽ ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലുണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണെന്ന് സനൽ ശശിധരൻ ചൂണ്ടിക്കാട്ടുന്നു.
Discussion about this post