ശത്രുവിനെ അതിന്റെ മാളത്തില്‍ ചെന്ന് വെല്ലുവിളിച്ച് കാടടച്ച് വെടിവച്ച് തുരത്തുന്ന പോരാളിയായിരുന്നു അമിത് ഷാ എങ്കില്‍ ശത്രുവിന് കണക്ക് കൂട്ടാനാവാത്ത തന്ത്രങ്ങള്‍ കൊണ്ട് വിജയം നേടുന്ന അപകടകാരിയായ യോദ്ധാവാണ് ജെ.പി നദ്ദ. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും, രാജ്യത്ത് 58 നിയമസഭ മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി നേടിയ വിജയം അടിവരയിടുന്നത് ഇതാണ്. ജെപി നദ്ദയെന്ന ബിജെപി ദേശീയ അധ്യക്ഷന്റെ ആദ്യ പരീക്ഷ കൂടിയായിരുന്നു ഇപ്പോള്‍ പൂര്‍ത്തിയായത്.
18 വര്‍ഷത്തെ നിതീഷ് കുമാര്‍ ഭരണത്തിനെതിരായ വികാരം ബിഹാറില്‍ സ്വഭാവികമായുണ്ടെന്ന വിലയിരുത്തലുമായി ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ കരുനീക്കങ്ങളാണ് ബീഹാറില്‍ എന്‍ഡിഎയെ കരയ്ക്കടുപ്പിച്ചത്. കൊവിഡ് ഉണ്ടാക്കിയ തിരിച്ചടി, കര്‍ഷക സമരങ്ങള്‍ എന്നിവ പ്രതിപക്ഷം വലിയ പ്രചരണവിഷയമാക്കിയിരുന്നു. യുപിയിലെ പീഡനങ്ങള്‍ ഉള്‍പ്പടെയുള്ളവയും ബീഹാറില്‍ ചര്‍ച്ചയായി. നിതീഷ് കുമാറിനെതിരെ പാളയത്തില്‍ പട എന്ന നിലയില്‍ എല്‍ജെപി മുന്നണി വിട്ടു. നിതീഷ് കുമാറിനെ കാരാഗൃഹത്തിലടക്കാതെ വിശ്രമമില്ല എന്ന് ചിരാഗ് പാസ്വാന്‍ പ്രഖ്യാപിച്ചു. നിതീഷിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ടായി. തെരഞ്ഞെടുപ്പ് സര്‍വ്വേകളിലും, പോളുകളിലും മഹാസഖ്യം വിജയം നേടുമെന്ന പ്രവചനങ്ങള്‍ പുറത്ത് വന്നു. ഇതിനിടയിലായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ നേരിട്ട് ബിഹാറില്‍ പടനയിക്കാന്‍ രംഗത്തെത്തിയത്.
നിതിഷ് കുമാറിനെ വലിയ തോതില്‍ ഉയര്‍ത്തികാട്ടാതെ സ്വന്തം നിലയിലായിരുന്നു പിന്നീട് ബിജെപിയുടെ നീക്കങ്ങള്‍. ചിരാഗ് പാസ്വാനെ മനസ് കൊണ്ട് കൂടെ നിര്‍ത്തി. ബിജെപിയെ എതിര്‍ക്കില്ലെന്ന പരസ്യ നിലപാട് ചിരാഗ് സ്വീകരിച്ചതോടെ ഒരു വലിയ പ്രതിസന്ധി നീങ്ങി. മോദിയുടെ ഹനുമാനാണ് താനെന്നായിരുന്നു ചിരാഗ് പാസ്വാന്റെ പ്രസ്താവന. ആര്‍ജെഡിയുടെ ജംഗിള്‍ രാജ് വേണോ മോദി വേണോ എന്നായിരുന്നു റാലികളില്‍ ബിജെപിയുടെ ചോദ്യം. നീതിഷിന് പകരം മോദിയെ ഉയര്‍ത്തിക്കാട്ടി പ്രചരണം കൊഴുപ്പിച്ചു. ജെ.പി നദ്ദ നേരിട്ട് നിരവധി റാലികള്‍ സംഘടിപ്പിച്ചു. മോദിയെ അവസാന ഘട്ടത്തില്‍ റാലികളില്‍ പങ്കെടുപ്പിച്ച് വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ദേശീയ അധ്യക്ഷന്‍ ഇത്തരത്തില്‍ നേരിട്ട് നടത്തിയ ഓപ്പറേഷനുകള്‍ പ്രതികൂല സാഹചര്യങ്ങളെ ബിജെപിയ്ക്ക് അനുകൂലമാക്കി മാറ്റാന്‍ വഴിയൊരുക്കി. അസ്വാരസ്യങ്ങളില്ലാതെ എന്‍ഡിഎ പ്രചരണം മുന്നോട്ട് കൊണ്ടു പോകാനും അദ്ദേഹത്തിന് കഴിഞ്ഞു.
രാമക്ഷേത്രത്തിന് ശിലയിട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ബീഹാറിലേത്. രാമക്ഷേത്ര വിഷയം വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്റെ വിലയിരുത്തല്‍ കൂടിയായി തെരഞ്ഞെടുപ്പ്. പൗരത്വ നിയമ ഭേദഗതി പോലുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കപ്പെട്ടില്ല. ബീഹാറില്‍ മുസ്ലിം ന്യൂനപക്ഷ വരെ കൂടെ നിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു. ജെഡിയു, ആര്‍ജെഡി, എന്നി പാര്‍ട്ടികള്‍ എല്ലാം കഴിഞ്ഞ തവണത്തേക്കാള്‍ പിന്നോട്ട് പോയപ്പോള്‍ ബിജെപിയ്ക്കാ മാത്രം നേട്ടമുണ്ടാക്കാനായതിന്റെ ക്രഡിറ്റ് ബിജെപി അധ്യക്ഷന് ഉള്ളതാണെന്നാണ് വിലയിരുത്തല്‍.
കിഷന്‍ഗഞ്ച് ഉള്‍പ്പടെയുള്ള ന്യൂനപക്ഷ സ്വാധീനമേഖകളില്‍ ബിജെപി സഖ്യത്തിന് നേട്ടമുണ്ടാക്കാനായത് എതിരാളികളെ ഞെട്ടിപ്പിച്ചു.
മധ്യപ്രദേശിലും, ഗുജറാത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി വലിയ വിജയമാണ് നേടിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന രണ്ട് മണ്ഡലങ്ങളില്‍ വെന്നികൊടി പാറിച്ചു. തെലങ്കാനയില്‍ ടിആര്‍എസിനെ ഞെട്ടിച്ചായിരുന്നു പ്രകടനം. ഗുജറാത്തില്‍ എട്ടില്‍ എട്ടും സ്വന്തമാക്കി. മണിപ്പൂരിലും ഷിബു സോറനെ അമ്പരപ്പിച്ചു. യുപിയില്‍ ഏഴില്‍ അഞ്ച് സീറ്റിലാണ് ബിജെപി മുന്നേറിയത്. ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം ജെ.പി നദ്ദയ്ക്കും, ബിജെപിയ്ക്കും നല്‍കിയ ആത്മവിശ്വാസം ചെറുതല്ല
പശ്ചിമ ബംഗാളില്‍ മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഭരണം പിടിക്കുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലും, തമിഴ്‌നാട്ടിലും അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇപ്പോഴത്തെ ഫലങ്ങള്‍ ബിജെപി ക്യാമ്പിന് വലിയ കരുത്ത് പകരുമെന്നത് തീര്‍ച്ചയാണ്. അമിത് ഷായ്ക്ക് ശേഷം ജെപി നദ്ദ എന്ന താരതമ്യേന സൗമ്യനായ നേതാവ് പാര്‍ട്ടിയുടെ അമരക്കാരനായപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വരെ ചെറിയ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ മുന്നേറ്റത്തോടെ എല്ലാ ചോദ്യങ്ങള്‍ക്കും ജെ.പി നദ്ദ എന്ന പോരാളി മറുപടി പറയുകയാണ്.
Discussion about this post