ലഖ്നൗ: കൃഷ്ണജന്മ ഭൂമിയിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടി അലഹബാദ് ഹൈക്കോടതി. ഭൂമി ഹിന്ദുക്കൾക്ക് വിട്ടു നൽകുന്ന കാര്യത്തിൽ നിർദേശം സമർപ്പിക്കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മഥുരയുടെ ഷാഹി മസ്ജിദ് പള്ളി നിർമ്മിച്ചിരിക്കുന്നത് 13.37 ഏക്കർ വിസ്തൃതിയുള്ള ശ്രീകൃഷ്ണ ജന്മഭൂമിയിലാണെന്നും, അത് ഭക്തർക്കും, ഹൈന്ദവർക്കും അവകാശപ്പെട്ടതാണെന്നും അവിടെ സ്ഥിതി ചെയ്യുന്ന ഷാഹി ഇദ്ഹാ മസ്ജിദ് പൊളിച്ച് നീക്കണമെന്നും ഹർജിയിൽ അഭിഭാഷകർ ആവശ്യപ്പെടുന്നു. ഈ കേസിലാണ് കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മഥുരയിലെ കത്ര കേശവ്ദേവ് ക്ഷേത്രം പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് തകർത്തുവെന്നും അതിനു മുകളിലാണ് ഷാഹി മസ്ജിദ് പണിതതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതിനാൽ തന്നെ പള്ളി നിൽക്കുന്ന ഭൂമി ഹിന്ദുക്കൾക്ക് കൈമാറണമെന്നും, ഒപ്പം കേസിൽ തീർപ്പാകുന്നതുവരെ ഹിന്ദുക്കൾക്ക് ആ ഭൂമിയിൽ ആഴ്ചയിലെ ചില ദിവസങ്ങളിലും ജൻമാഷ്ടമിയിലും ആരാധന നടത്താൻ അനുമതി നൽകണമെന്നും ഹർജിയിൽ പറയുന്നു.
Discussion about this post