തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്തിയിരുന്ന പിഴ കുത്തനെ ഉയർത്തി. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തിറങ്ങുന്നവർക്ക് ഉള്ള പിഴ 200-ൽ നിന്നും 500 രൂപയാക്കിയാണ് ഉയർത്തിയിട്ടുള്ളത്. പൊതുസ്ഥലത്ത് വഴിയിലോ നടപ്പാതയിലോ തുപ്പുന്നവർക്കുള്ള പിഴയും 200-ൽ നിന്നും 500 ആയി ഉയർത്തിയിട്ടുണ്ട്.
ആവർത്തിച്ചാൽ പിഴയ്ക്കു പുറമേ നിയമനടപടികളും നേരിടേണ്ടതായിവരും. പലയിടങ്ങളിലും ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പിഴത്തുക ഉയർത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് സർക്കാർ നേരത്തെ പാസാക്കിയ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി ചെയ്തിട്ടുണ്ട്. ഇനിമുതൽ, നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങുകളിൽ ആളുകളെ പങ്കെടുപ്പിച്ചാൽ 5000 രൂപ പിഴ നൽകണം. നേരത്തെ ഇത് 1000 രൂപയായിരുന്നു.
മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപയും കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാൽ 3000 രൂപയുമാണ് പിഴ. സാമൂഹിക കൂട്ടായ്മകൾ, ധർണ, റാലി എന്നിവയുടെ നിയന്ത്രണ ലംഘനം -3000, ക്വാറന്റൈൻ ലംഘനം- 2000, കൂട്ടം ചേർന്ന് നിന്നാൽ -5000, നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസുകളോ തുറന്നാൽ -2000 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.
Discussion about this post