ആത്മഹത്യാ പ്രേരണ കേസിൽ അർണബ് ഗോസ്വാമിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന് സുപ്രീംകോടതി. ഇതേതുടർന്നാണ് അർണബിനു ഇടക്കാല ജാമ്യമനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. നവംബർ 11നാണ് സുപ്രീംകോടതി അർണബിന് ഇടക്കാല ജാമ്യം അനുവദിക്കുന്നത്. അർണബിനൊപ്പം കേസിലെ മറ്റു രണ്ടു പ്രതികൾക്കും കോടതി ജാമ്യമനുവദിച്ചിരുന്നു.
മഹാരാഷ്ട്ര പോലീസിനു അർണബ് ഗോസ്വാമിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിയിക്കാനായില്ലെന്നും പണം നൽകാനുണ്ടെന്ന കാരണത്താൽ ആത്മഹത്യാപ്രേരണ കേസ് നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അർണബിന് ജാമ്യം അനുവദിച്ചതിനുള്ള വിശദമായ കാരണങ്ങൾ പുറപ്പെടുവിച്ചത് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിരാ ബാനർജിയും അടങ്ങിയ ബെഞ്ചാണ്. അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചതിൽ നേരത്തെ, സുപ്രീംകോടതി ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നവംബർ ആദ്യ ആഴ്ചയിൽ അൻവയ് നായ്ക് എന്ന ആർക്കിടെക്ടറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അർണബിനെ റായ്ഗഡ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
2018-ൽ രജിസ്റ്റർ ചെയ്ത ഈ കേസ്, വേണ്ട തെളിവുകൾ ഇല്ലാതിരുന്നതിനാൽ 2019-ൽ മുംബൈ പോലീസ് ക്ലോസ് ചെയ്തിരുന്നതാണ്. എന്നാൽ, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ നിർദേശപ്രകാരം കേസ് റീ ഓപ്പൺ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post