ബീജിംഗ്: ഇന്ത്യൻ കയറ്റുമതി രംഗത്തെ ചരിത്രപരമായ കരാറിന്റെ ഭാഗമാകാൻ ചൈന. ഇന്ത്യയിൽ നിന്നും ടണ്ണിന് 300 ഡോളര്‍ നിരക്കിൽ ഒരു ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാൻ ചൈന തയ്യാറെടുക്കുന്നതായാണ് വിവരം.വിതരണം കര്‍ശനമാക്കിയതും ഇന്ത്യയില്‍ വില കുറഞ്ഞതും ഇന്ത്യൻ അരിയുടെ ഗുണനിലവാരം വർദ്ധിച്ചതുമാണ് ചൈനയുടെ നീക്കത്തിന് കാരണമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് നിർണ്ണയകമായ കരാറുകൾ ഉണ്ടായിരുന്നില്ല. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ അരിയുടെ ഗുണനിലവാരം മെച്ചപ്പെട്ടതിനാല്‍ അടുത്ത വര്‍ഷം കയറ്റുമതി വര്‍ധിക്കുമെന്ന് റൈസ് എക്‌സപോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിവി കൃഷ്ണറാവു വ്യക്തമാക്കി.
തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മ്യാന്മര്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ചൈന പതിവായി അരി ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാൽ ഗുണനിലവാരമുള്ള അരി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ചൈന തീരുമാനിച്ചത് ഈ രാജ്യങ്ങൾക്ക് വൻ തിരിച്ചടിയാകും. 40 ലക്ഷം ടണ്‍ അരിയാണ് ചൈന ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ നിന്നും അരി ഇറക്കുമതി ചെയ്യാനുള്ള ചൈനയുടെ നീക്കം ഇന്ത്യൻ കാർഷിക മേഖലക്ക് പുത്തൻ ഉണർവ്വ് നൽകുമെന്നാണ് വിലയിരുത്തൽ.
Discussion about this post