കോവിഡിന്റെ പരിസമാപ്തിക്കായി ലോകത്തിന് ഇനി സ്വപ്നം കണ്ടുതുടങ്ങാമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അദനോം ഗബ്രെയേസിസ്. സ്വകാര്യസ്വത്തായി കാണാതെ വാക്സിൻ സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയിൽ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനോടകം തന്നെ 160 കോടി ഡോസ് കോവിഡ് വാക്സിനുകൾ വാങ്ങുന്നതിനായി വിവിധ കമ്പനികളുമായി ഇന്ത്യ ധാരണയുണ്ടാക്കി കഴിഞ്ഞു. ഇതു ലഭിച്ചാൽ 80 കോടിയോളം പേർക്ക് നൽകാൻ കഴിയും. സാമൂഹിക പ്രതിരോധം അഥവാ ഹേർഡ് ഇമ്മ്യൂണിറ്റി ലഭിക്കാൻ ഇതു മതിയാകുമെന്നാണ് വിലയിരുത്തൽ. 50 കോടി ഓക്സ്ഫോർഡ് വാക്സിൻ, അമേരിക്കൻ കമ്പനിയായ നോവാവാക്സ് 100 കോടി, റഷ്യയുടെ സ്പുട്നിക് 5 വാക്സിൻ 10 കോടി എന്നിവ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലെത്തും.
ഇതിനു പുറമേയാണ് ഭാരത് ബയോടെക്കിന്റേയും സൈഡസ് കാഡിലയുടേയും തദ്ദേശീയ വാക്സിനുകൾ. അതേസമയം, ചൊവ്വാഴ്ച മുതൽ ബ്രിട്ടനിൽ ഫൈസർ വാക്സിൻ നൽകി തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ കുത്തിവയ്പ്പ് നടക്കുക സ്കോട്ട്‌ലൻഡിലായിരിക്കും.
Discussion about this post