തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നതൻ ഭരണഘടനാ പദവിയിലുള്ളയാളാണെന്നും ആ പേരുകേട്ടാൽ ജനം ബോധം കെട്ടുവീഴുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാത്രമല്ല, സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും അത് വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തു നിന്നും വിദേശത്തേക്ക് കടത്തിയ റിവേഴ്‌സ് ഹവാല ഇടപാടിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിനു പങ്കുണ്ടെന്ന് സ്വപ്നയും സരിത്തും രഹസ്യ മൊഴി നൽകിയതായി വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. നാണക്കേട് കൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണത്തിനു ഇറങ്ങാത്തതെന്നും ചെന്നിത്തല പരിഹസിച്ചു.
“എന്തുകൊണ്ട് ആർട്ടിക്കിൾ 311 അനുസരിച്ച് ശിവശങ്കറിനെ പിരിച്ചുവിടുന്നില്ല. സ്വപ്നയും ശിവശങ്കറും സർക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ തിരിച്ചും ഇവരെ സംരക്ഷിക്കുന്നു “- അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post