കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്കെതിരെ ആക്രമണമുണ്ടായ സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ ചൗധരി.
പശ്ചിമ ബംഗാൾ മമതാ ബാനർജിയുടെ പിതൃ സ്വത്തല്ലെന്നും രാജ്യത്തിന്റെ ഭാഗമാണെന്നുമാണ് ദേബശ്രീ ചൗധരി പറഞ്ഞത്. മമതാ ബാനർജി വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തിനു പുറത്തെ വ്യക്തികളാണോയെന്നും മന്ത്രി ആരാഞ്ഞു. കഴിഞ്ഞ ദിവസം, ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമദ്ധ്യേയായാണ് നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ തൃണമൂൽ ‘ഗുണ്ടകളുടെ’ ആക്രമണമുണ്ടായത്.
നദ്ദയ്ക്കൊപ്പം ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ ഉൾപ്പെടെയുള്ള നേതാക്കളുമുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമത സർക്കാരിന്റെ വീഴ്ചയിൽ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, സംഭവത്തിൽ മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറും രംഗത്തു വന്നിരുന്നു. പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയുടെ തകർച്ച ചൂണ്ടിക്കാട്ടിയാണ് ഗവർണർ മമതയെ രൂക്ഷമായി വിമർശിച്ചത്.
Discussion about this post